Site icon Janayugom Online

മതസ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള അവകാശമല്ലെന്ന് കേന്ദ്രം

മതസ്വാതന്ത്ര്യമെന്നാല്‍ ഒരു പ്രത്യേക മതത്തിലേക്ക് മറ്റാളുകളെ മാറ്റാനുള്ള മൗലികാവകാശമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സാമ്പത്തികമായും അല്ലാതെയുമുള്ള പ്രലോഭനങ്ങള്‍, ഭീഷണി, തട്ടിപ്പ് എന്നിവയിലൂടെ മതം മാറ്റുന്നത് മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

വിഷയത്തിന്റെ ബാഹുല്യവും ഗൗരവവും സര്‍ക്കാരിന് പൂര്‍ണ ബോധ്യമുണ്ട്. ഹര്‍ജിയിലെ ആവശ്യപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. വിഷയത്തെ ഏറെ ഗൗരവത്തോടെയാണ് വിലയിരുത്തുന്നത്. റവ. സ്റ്റെനിസലസ് കേസില്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. സംഘടിതവും നവീന മാര്‍ഗങ്ങള്‍ അവലംബിച്ചും നിയമവിരുദ്ധമായി നടക്കുന്ന വന്‍തോതിലുള്ള മതപരിവര്‍ത്തനം തടയാനും നിയന്ത്രിക്കാനും നിയമ നിര്‍മ്മാണം വേണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന എ എന്‍ റേയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് ശരിവച്ചതാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളെയും സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് തടയാന്‍ നിയമ നിര്‍മ്മാണം അനിവാര്യമാണ്. ഒഡിഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ഇതിനായി നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

പ്രലോഭനങ്ങളിലൂടെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുക. ലോ കമ്മിഷന്‍ ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയാറാക്കുക. മതപരിവര്‍ത്തനം തടയാന്‍ ബില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി നേതാവ് അശ്വനി ഉപാദ്ധ്യായയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Free­dom of reli­gion is not the right to convert

You may also like this video 

Exit mobile version