Site icon Janayugom Online

ഫ്രീഡം വാൾ: കലയും ചരിത്രവും സമ്മേളിക്കും കലാലയ ചുമരുകളിൽ

സ്വാതന്ത്ര്യസ്മൃതികളുണർത്തുന്ന ചുമർചിത്രങ്ങളുമായി ദേശീയസ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടാനൊരുങ്ങി കലാലയങ്ങൾ. ചരിത്രസ്‌മൃതികളിലേക്ക് പുനരാനയിക്കുന്ന ‘ഫ്രീഡം വാൾ’ പദ്ധതിയ്ക്ക് തിരുവനന്തപുരം സംസ്‌കൃത കോളജ് അങ്കണത്തിൽ ഉന്നതവിദ്യാഭ്യാസ — സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തുടക്കം കുറിച്ചു. സ്വാതന്ത്ര്യസമര ചരിത്രവും തദ്ദേശീയ സാംസ്കാരികപൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് “ഫ്രീഡം വാൾ” പദ്ധതി. പ്രധാനമായും വിദ്യാർത്ഥികൾ തന്നെയാണ് ചുമരുകളിൽ ബൃഹത്തായ ചിത്രങ്ങൾ ആലേഖനം ചെയ്യുന്നത്. സംസ്ഥാനമൊട്ടാകെയുള്ള സർക്കാർ കോളജുകളുൾപ്പെടെയുള്ള 64 കലാലയങ്ങളിൽ വിദ്യാർത്ഥികൾ വിരലുകള്‍ കൊണ്ട് ഇന്ത്യാചരിത്രത്തിലെ വിസ്മയാധ്യായങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. 

കലാലയത്തിന്റെ പ്രധാന കവാടം, കോളജിന്റെ പ്രധാന കെട്ടിടങ്ങൾ തുടങ്ങിയവയുടെയെല്ലാം സമീപത്തെ വിശാലമായ ഭിത്തികൾ കാമ്പസുകളിലെ പുതുതലമുറ ചിത്രകാരന്മാരുടെ മുദ്ര പതിയാൻ പോവുകയാണ്. തിരുവനന്തപുരം സംസ്കൃത കോളജിൽ ഒരുങ്ങുന്നത് ഇവയിൽ ഏറ്റവും വലിയ ചുമർചിത്രമാണ്. 20,000 അടിയോളം വിസ്തൃതിയിലാണിത്. സ്വാതന്ത്ര്യമഹോത്സവവുമായി ബന്ധപ്പെട്ട് രാജ്യത്തുതന്നെ ഒരുങ്ങുന്ന ഏറ്റവും ബൃഹത്തായ ചുമർചിത്രശേഖരമാകും ഇത്.
കോളജ് വിദ്യാഭ്യാസ വകുപ്പും നാഷണൽ സർവീസ് സ്കീം സംസ്ഥാന കാര്യാലയവും ചേർന്നാണ് ‘ഫ്രീഡം വാൾ’ സംഘാടനം. ഈ മാസം പതിനഞ്ചോടെ എല്ലാ കലാലയങ്ങളിലും ഫ്രീഡം വാളുകൾ ഉയരും. 

Eng­lish Summary:Freedom Wall: Art and his­to­ry will meet on col­lege walls
You may also like this video

Exit mobile version