Site iconSite icon Janayugom Online

ഫ്രഞ്ച് വിപ്ലവം; റയലിനെ തകര്‍ത്ത് പിഎസ്ജി ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍

ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ പിഎസ്ജി-ചെല്‍സി പോരാട്ടം. രണ്ടാം സെമിഫൈനലില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുടെ ഫൈനല്‍ പ്രവേശനം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ വിജയം. ഫാബിയന്‍ റൂയിസ് ഇരട്ടഗോളുകളുമായി തിളങ്ങി. ഈ സീസണില്‍ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ പിഎസ്ജി ആദ്യമായിട്ടാണ് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിൽ കടക്കുന്നത്. ആറാം മിനിറ്റില്‍ ഫാബിയനാണ് പിഎസ്ജിയെ മുന്നിലെത്തിച്ചത്. ഒമ്പതാം മിനിറ്റില്‍ ഒസ്മാൻ ഡെംബെലെ പി എസ് ജിയുടെ ലീഡ് ഉയര്‍ത്തി. 4-ാം മിനിറ്റിൽ റൂയിസ് വീണ്ടും വലകുലുക്കി. ഇതോടെ ആദ്യപകുതി 3–0ന് പിഎസ്ജി മുന്നില്‍ നിന്നു. മുന്‍ ക്ലബ്ബിനെതിരെ കിലിയന്‍ എംബാപ്പെ റയല്‍ മാഡ്രിഡിന്റെ ആദ്യ ഇലവനിലുണ്ടായിരുന്നിട്ടും താരത്തിന് ഗോളൊന്നും നേടാനായില്ല. രണ്ടാം പകുതിയുടെ 87-ാം മിനിറ്റില്‍ ഗോണ്‍സലാലോ റാമോസ് നാലാം ഗോളും നേടി ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

ഞായറാഴ്ച രാത്രി 12.30നാണ് ചെല്‍സിക്കെതിരായ ഫൈനല്‍. ഇരുടീമുകളും ക്ലബ്ബ് ലോകകപ്പിൽ ഒരു മത്സരം പരാജയപ്പെട്ടു. ​ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് ഫ്ല­മെൻ​ഗോയോട് ചെൽസി പരാജയപ്പെട്ടു. മറ്റൊരു ബ്രസീലിയൻ ക്ലബ്ബ് ബൊട്ടഫോ​ഗോയോട് പിഎസ്ജിയും പരാജയപ്പെട്ടിരുന്നു. സീസണിൽ അഞ്ചാം കിരീടമാണ് ലൂയി എൻ റീക്കെയുടെ ടീം ലക്ഷ്യമിടുന്നത്. ചാമ്പ്യൻസ് ലീഗിന് പുറമെ ഫ്രഞ്ച് ലീഗ് വൺ, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് സൂപ്പർ കപ്പ് എന്നിവ പിഎസ്ജി നേടിയിരുന്നു. സൂപ്പര്‍ താരങ്ങളായ എംബാപ്പെയും മെസിയും നെയ്മറും ഒരുമിച്ച് ടീമിലുണ്ടായിട്ടും നേടാനാകാതിരുന്ന ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ കന്നിമുത്തമിട്ടതും ഫൈനലിലേക്ക് പിഎസ്ജിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

Exit mobile version