Site iconSite icon Janayugom Online

ഇന്ധനക്ഷാമം; ശ്രീലങ്കയില്‍ പൊതു അവധി

രാജ്യത്ത് ഇന്ധനം തീര്‍ന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്കൂളുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ വെള്ളിയാഴ്ച പൊതു അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

ഇന്ധനക്ഷാമത്തെ തുടര്‍ന്ന് യാത്ര ഒഴിവാക്കുന്നത് കൂടാതെ സ്വന്തമായി കര്‍ഷകത്തോട്ടം നിര്‍മ്മിക്കാനായി ഈ ദിവസം മാറ്റിവയ്ക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. അടുത്ത മൂന്ന് മാസത്തേയ്ക്ക് വെള്ളിയാഴ്ച അവധി തുടരും.

വിദേശനാണ്യശേഖരത്തിലെ വൻ ഇടിവാണ് രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകർത്തത്. പണമില്ലാത്തതിനാൽ എണ്ണ ഇറക്കുമതി തടസപ്പെട്ടു. കരുതൽ ശേഖരത്തിലുള്ള പെട്രോളും ഡീസലും ദിവസങ്ങൾക്കുള്ളിൽ കാലിയാവുമെന്നാണ് റിപ്പോർട്ട്.

1948 ന് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് 2.2കോടിയോളം വരുന്ന ലങ്കൻ ജനത ഇത്രയേറെ പ്രതിസന്ധിയനുഭവിക്കുന്നത്. ഇന്ധനക്ഷാമം മൂലം പൊതുവാഹനങ്ങൾ അപൂർവമായേ സർവീസ് നടത്താറുള്ളൂ. എണ്ണ കിട്ടാക്കനിയായതിനാൽ സ്വകാര്യ വാഹനങ്ങളും റോഡിലിറക്കാൻ കഴിയില്ല.

അതിനാല്‍ ഒരു വിഭാഗത്തിന് രണ്ടാഴ്ചയ്ത്തേയ്ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയതായും ശ്രീലങ്കൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോം അഫേഴ്സ് മന്ത്രാലയം അറിയിച്ചു.

10 ലക്ഷത്തോളം സർക്കാർ ജീവനക്കാരിൽ അവശ്യസർവീസായ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ ഓഫിസുകളിൽ നേരിട്ടെത്തണമെന്നും സർക്കുലറിൽ നിർദേശമുണ്ട്. പ്രതിസന്ധിക്ക് താല്കാലിക പരിഹാരമെന്നോണം ​ഈയാഴ്ച തൊഴിൽ ദിനങ്ങൾ ആഴ്ചയിൽ നാലായി സർക്കാർ വെട്ടിക്കുറച്ചിരുന്നു.

അന്താരാഷ്ട്ര നാണ്യനിധിയുടെ സഹായം തിങ്കളാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലങ്കൻ സർക്കാർ. വരും മാസങ്ങളിൽ 50 ലക്ഷം ശ്രീലങ്കക്കാരെ ഭക്ഷ്യക്ഷാമം നേരിട്ടുബാധിക്കുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Eng­lish summary;Fuel short­ages; Pub­lic hol­i­day in Sri Lanka

You may also like this video;

Exit mobile version