Site iconSite icon Janayugom Online

സിദ്ദിഖ് കാപ്പനെതിരെ കൂടുതല്‍ കുറ്റം: ഹൈക്കോടതി റദ്ദാക്കി

യുഎപിഎ കേസില്‍ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ കൂടുതല്‍ കുറ്റം ചുമത്തിക്കൊണ്ടുള്ള എന്‍ഐഎ വിചാരണ കോടതി ഉത്തരവ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. ജയില്‍ മോചനത്തിനായി കാപ്പന്‍ സമര്‍പ്പിച്ച പുതുക്കിയ അപേക്ഷയില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ശ്രീപ്രകാശ് സിങ്ങാണ് ഉത്തരവു പുറപ്പെടുവിച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരവും യുഎപിഎ പ്രകാരവും കാപ്പനെതിരെ കുറ്റം ചുമത്തിക്കൊണ്ടുള്ള ലക്‌നൗവിലെ എന്‍ഐഎ പ്രത്യേക കോടതി ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് സമര്‍പ്പിച്ച കള്ളപ്പണ കേസില്‍ വിധി വരാത്തതോടെ കാപ്പന്റെ ജയില്‍ മോചനം വൈകുകയാണുണ്ടായത്. തുടര്‍ന്ന് ഇഡി സമര്‍പ്പിച്ച കേസില്‍ ഡിസംബര്‍ 23ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

സുപ്രീം കോടതിയും ഹൈക്കോടതിയും ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ജയില്‍ മോചനത്തിനായി കാപ്പന്‍ സമര്‍പ്പിച്ച ഹര്‍ജി ആദ്യം പരിഗണിച്ച് തീരുമാനമെടുക്കാനാണ് വിചാരണ കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹര്‍ജി വരുന്ന വെള്ളിയാഴ്ച വിചാരണ കോടതി പരിഗണിക്കണം. കേസ് മാറ്റിവയ്ക്കാന്‍ കേസിലെ പാര്‍ട്ടികള്‍ ആവശ്യപ്പെടരുതെന്നും കേസിലെ എല്ലാ കക്ഷികളുടെയും അഭിഭാഷകര്‍ അന്നേ ദിവസം കോടതിയില്‍ ഹാജരുണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാദം കേട്ടശേഷം അപേക്ഷയില്‍ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം.

ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെയാണ് യുപി പൊലീസ് മറ്റ് മൂന്നു പേര്‍ക്കൊപ്പം കാപ്പനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നാണ് രാജ്യദ്രോഹ കുറ്റവും കള്ളപ്പണ കേസും ചുമത്തിയത്. ‌ 

Eng­lish Summary:Further charge against Sid­dique Kap­pan: High Court quashed
You may also like this video

Exit mobile version