Site iconSite icon Janayugom Online

ഗൗരി ലങ്കേഷ് വധക്കേസ് പ്രതി വിജയിച്ചു

കര്‍ണാടകയിലെ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാര്‍ക്കര്‍ മഹാരാഷ്ട്ര മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. ജല്‍നയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ 144 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ശിവസേന (ഏക്‌നാഥ്) ഒഴികെ എല്ലാ പാര്‍ട്ടികളും ഇവിടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. സ്വതന്ത്രനായി മത്സരിച്ച ശ്രീകാന്ത് പങ്കാര്‍ക്കറെ ശിവസേന പിന്തുണച്ചതായി പറയപ്പെടുന്നു. അദ്ദേഹം ഇക്കാര്യം നിഷേധിച്ചു. എന്നാല്‍ താമസിയാതെ ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയില്‍ ചേരാനുള്ള സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു. ശിവസേന പിളരുന്നതിന് വളരെ മുമ്പ് ഇയാള്‍ പാര്‍ട്ടി കൗണ്‍സിലറായിരുന്നു (2001–2006). 2024ല്‍ ഷിന്‍ഡെ ശിവസേനയില്‍ ചേരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗൗരിലങ്കേഷ് വധക്കേസില്‍ കുറ്റംചുമത്തിയതോടെ വ്യാപക പ്രതിഷേധം ഉണ്ടായതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു. 

ഷിന്‍ഡെ വിഭാഗം ശ്രീകാന്ത് പങ്കാര്‍ക്കറിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല എന്നതും ശ്രദ്ധേയം. കേസില്‍ ഇയാള്‍ക്കെതിരെ 2021ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണയ്ക്കായി ബംഗളൂരുവിലെ സിറ്റി അന്റ് സെഷന്‍സ് കോടതിയില്‍ പ്രത്യേക കോടതി രൂപീകരിച്ചു. കര്‍ണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം, ആയുധ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കൊലപാതകം എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവിലെ വീടിന് പുറത്തുവച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. 

Exit mobile version