Site icon Janayugom Online

ഗൗതം നവ്‌ലഖെ ജയിലില്‍ തുടരുന്നു

Navalake

വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ട് അഞ്ച് ദിവസമാകുമ്പോഴും ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലഖെ ജയിലില്‍ തുടരുന്നു. തലോജ ജയില്‍ അധികൃതര്‍ നടപടികള്‍ വൈകിപ്പിക്കുന്നതിനാലാണ് നവ്‌ലഖെയ്ക്ക് പുറത്തിറങ്ങാന്‍ കഴിയാത്തത്. പ്രായവും ആരോഗ്യകാരണങ്ങളും ചൂണ്ടിക്കാട്ടിയാണ് നവ്‌ലഖെയെ വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 48 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. 

ജയിലിലെ നടപടികള്‍ പൂര്‍ത്തിയായാല്‍ വെള്ളിയാഴ്ച നവ്‌ലഖെയെ വീട്ടുതടങ്കലിലേക്ക് മാറ്റുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു മാസത്തേക്ക് കര്‍ശന വ്യവസ്ഥകളോടെയാണ്‌ നവ്‌ലഖെയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്.
ഫോണോ ലാപ്‌ടോപ്പോ മറ്റ് ആശയ വിനിമയ ഉപകരണങ്ങളോ ഉപയോഗിക്കാന്‍ പാടില്ല. വീട്ടുതടങ്കലിനുള്ള സുരക്ഷാചെലവിലേക്കായി 2.40 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിലുണ്ട്. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് 70കാരനായ നവ്‌ലഖെയെ വീട്ടുതടങ്കലിലേക്ക് മാറ്റുന്നതെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. 2020 ഒക്ടോബറിൽ കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടും കേസിൽ വിചാരണ തുടങ്ങാത്തത് അലോസരപ്പെടുത്തുന്നതാണെന്നും ജസ്റ്റിസുമാരയ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരുടെ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഭീമ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നഗര നക്സലെന്ന് മുദ്രകുത്തി അറസ്റ്റ് ചെയ്യപ്പെട്ട ഗൗതം നവ്‍ലഖെ 2018 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്.

Eng­lish Sum­ma­ry: Gau­tam Navlakhe remains in jail

You may also like this video

Exit mobile version