Site iconSite icon Janayugom Online

ഗാസ: മരണം പതിനായിരത്തിലേക്ക്, നിരവധി പേരെ കാണാതായി

ഒരുമാസമായി തുടരുന്ന ഇസ്രയേല്‍ — ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരത്തിലേക്ക്. 3900 കുട്ടികള്‍ ഉള്‍പ്പെടെ 9770 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. നിരവധിപ്പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്.
യുഎന്നിന്റെ കണക്ക് പ്രകാരം 15 ലക്ഷത്തോളം പേര്‍ ആഭ്യന്തര പലായനം നടത്തി. യുഎന്നിന്റെ 149 അഭയാര്‍ത്ഥി കേന്ദ്രങ്ങളിലായി 7,10,275 പേരാണ് താമസിക്കുന്നതെന്ന് യുഎന്‍ വ്യക്തമാക്കി. 1,22,000 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ മൂന്ന് അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അല്‍ മാഗസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 47 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. അര്‍ധരാത്രിയില്‍ ജബലിയ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് പേരും ബുരേജി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 20 പേരും കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.
മാഗസി ക്യാമ്പിലെ ആക്രമണത്തില്‍ പരിക്കേറ്റവരെ ഡെയ്ര്‍ എല്‍ ബാലായിലെ അല്‍ അഖ്സ മാര്‍ട്ടിയേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വഫ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ജബാലിയ, ബുരേജി ക്യാമ്പുകളിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 200 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഒരു മാസത്തോളമായി തുടരുന്ന യുദ്ധത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന അറബ് രാജ്യങ്ങളുടെ ആവശ്യം അമേരിക്ക തള്ളിയതിന് പിന്നാലെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചത്. അതേസമയം ഗാസയിലെ ആശുപത്രികള്‍ക്കെതിരെ ബോംബാക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് നൂറ് ഇസ്രയേലി ഡോക്ടര്‍മാര്‍ ചേര്‍ന്ന് ഇസ്രയേലി പ്രതിരോധമന്ത്രാലയത്തിന് കത്തയച്ചു.ഗാസയില്‍ ഒരു തുള്ളിപോലും കുടിവെള്ളമില്ലെന്ന് യുഎന്‍ അറിയിച്ചു. ശുദ്ധജലത്തിന്റെ അപരാപ്ത്യത വന്‍ മാനുഷിക ദുരന്തത്തിന് കാരണമാകുന്നുവെന്ന് യുഎന്‍ വിദഗ്ധന്‍ പെഡ്രോ അരോജോ പറഞ്ഞു. 

Eng­lish Summary:Gaza: Death toll in the tens of thousands
You may also like this video

Exit mobile version