Site icon Janayugom Online

പട്ടിണിയിലും ആക്രമണത്തിലും വലഞ്ഞ് ഗാസ

വടക്കൻ ഗാസയിലെ നസേറത് അഭയാർത്ഥി ക്യാമ്പിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതിനു പുറമേ ഖാൻ യൂനിസിൽ അഭയം തേടിയിരുന്ന 13 പേർ കൂടി ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ പോഷകാഹാരക്കുറവ് മൂലം ഒരു യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. ഇതോടെ പട്ടിണിമരണം 25 ആയി. സ്ഥിതി ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതേവരെ 31,112 പേർ കൊല്ലപ്പെടുകയും 72,760 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനനിലെ ഒരു ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു.

അതേസമയം ഗാസ മുനമ്പിലെ ക്ഷാമം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 200 ടൺ അവശ്യ ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന സഹായ കപ്പല്‍ സെെപ്രസില്‍ കുടുങ്ങി. സുരക്ഷാ കാരണങ്ങളാൽ കപ്പല്‍ പുറപ്പെടുന്ന സമയം വ്യക്തമാക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇസ്രയേൽ അംഗീകരിച്ച പദ്ധതി പ്രകാരം ഉദ്യോഗസ്ഥർ ചരക്ക് പരിശോധനയ്ക്ക് വിധേയമാക്കിയതായി സൈപ്രസ് സർക്കാർ വക്താവ് കോൺസ്റ്റാന്റിനോസ് ലെറ്റിംബിയോട്ടിസ് പറഞ്ഞു. അവശ്യവസ്തുക്കള്‍ക്കായുള്ള ഭൂരിഭാഗവും ധനസഹായം നൽകുന്നത് യുഎഇയാണ്.

ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി കടൽ മുനമ്പിൽ താൽക്കാലിക തുറമുഖം നിർമ്മിക്കാനുള്ള സാധനങ്ങളുമായി യുഎസ് കപ്പൽ ഗാസയിലേക്ക് തിരിച്ചു. ആയിരക്കണക്കിന് പലസ്തീൻകാർ പട്ടിണി കിടക്കുന്ന ഈ മേഖലയിൽ ഭക്ഷണം അടക്കമുള്ള സാധനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
ഇസ്രയേലിന്റെ എതിർപ്പു കാരണം കടൽമാർഗം ഭക്ഷണം എത്തിക്കാ‍ൻ കഴിയാത്തതും ആകാശമാർഗം സാധനങ്ങൾ കൈമാറുന്നതിന്റെ ബുദ്ധിമുട്ടും മറികടക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസാധനങ്ങൾ ജോർദാൻ വ്യോമസേനയുടെ സഹായത്തോടെ വിതരണം ചെയ്യാൻ സാധിച്ചതായും യുഎസ് വ്യക്തമാക്കി. 

Eng­lish Summary:Gaza under famine and attack
You may also like this video

Exit mobile version