Site icon Janayugom Online

ഷവർമ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം; ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയായെടുത്ത ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാർത്ഥിനിയുടെ മരണത്തിന് ശേഷം സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായും 115 കിലോ പഴകിയ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ സർക്കാരിനെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചിരുന്നു. കുട്ടിയുടെ മരണത്തിനുശേഷം നാല് ദിവസമായി നടത്തിയ പരിശോധനകൾ നേരത്തെ നടത്തിയിരുന്നെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. വർഷം മുഴുവൻ മിന്നൽ പരിശോധനകൾ നടത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

കാസർഗോഡ് ചെറുവത്തൂരിലെ നാരായണൻ പ്രസന്ന ദമ്പതികളുടെ മകൾ 16 വയസുകാരി ദേവനന്ദയാണ് ഷവർമ കഴിച്ച് വിഷബാധയേറ്റ് മരിച്ചത്. ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ പതിനഞ്ചോളം കുട്ടികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Eng­lish summary;Girl dies after eat­ing shawar­ma; The peti­tion is in the High Court today

You may also like this video;

Exit mobile version