Site iconSite icon Janayugom Online

മയക്കുമരുന്നിനെതിരെ ഗോൾ ചലഞ്ചിന് തുടക്കം

മയക്കുമരുന്നിനെതിരെ ഫുട്ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചലഞ്ച് ക്യാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിര്‍വഹിച്ചു. ഫുട്ബോൾ ലോകകപ്പ് ആവേശത്തെ മയക്കുമരുന്നിനെതിരെയുള്ള ബോധവല്ക്കരണത്തിന്റെ ഭാഗമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മലയാളികളും ഗോളടിച്ച് ലോകകപ്പ് ആവേശത്തിന്റെയും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന്റെയും ഭാഗമാകണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം ബി രാജേഷ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അധ്യക്ഷ ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ, എക്സൈസ് കമ്മിഷണർ എസ് ആനന്ദകൃഷ്ണൻ, അഡീഷണൽ കമ്മിഷണർ ഡി രാജീവ് എന്നിവരും പങ്കെടുത്തു.

മന്ത്രിമാരും വിശിഷ്ടാതിഥികളും സ്പോർട്സ് താരങ്ങളും കുട്ടികളും എക്സൈസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം ഗോളടിച്ച് ക്യാമ്പയിന്റെ ഭാഗമായി. ആദ്യദിനത്തിൽ ഉദ്ഘാടന വേദിയിൽ തന്നെ 1272 ഗോളുകളാണ് ഗോൾ ചലഞ്ചിന്റെ ഭാഗമായി രേഖപ്പെടുത്തിയത്. എല്ലാ വിദ്യാലയങ്ങളിലും ത­ദ്ദേശ സ്വയംഭരണ വാർഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാർക്കുകളിലും അയൽക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോൾ ചലഞ്ച് സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡിലും വിദ്യാലയങ്ങളിലും നവംബർ 17 മുതൽ 25 വരെയാണ് ക്യാമ്പയിൻ. കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഇന്നും നാളെയുമായി ഗോൾ ചലഞ്ച് നടക്കും. സർക്കാർ ഓഫീസുകൾ, സ്വകാര്യ കമ്പനികൾ, ഐടി പാർക്കുകൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ നവംബർ 28 മുതൽ ഡിസംബർ 10 വരെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബർ 10 മുതൽ 18 വരെ ഫ്ലാഷ് മോബിന്റെ അകമ്പടിയോടെ ഗോൾ ചലഞ്ച് സംഘടിപ്പിക്കും. സംസ്ഥാന‑ജില്ലാ-തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സെലിബ്രിറ്റി ഫുട്ബോൾ മത്സരങ്ങളും സംഘടിപ്പിക്കും. ഡിസംബർ 18ന് ഗോൾ ചലഞ്ച് അവസാനിക്കും. ‍

 

Eng­lish Sam­mury: goal chal­lenge against drugs has started

Exit mobile version