Site icon Janayugom Online

സ്വര്‍ണം റെക്കോഡ് കുതിപ്പില്‍; പവന് 50,880 രൂപ

ചരിത്രത്തിലാദ്യമായി 50,000 രൂപ കടന്നിട്ടും കുതിപ്പിൽ മാറ്റമില്ലാതെ സ്വർണവില. പുതിയ സാമ്പത്തിക വർഷാരംഭ ദിവസമായ തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 50,880 രൂപയാണ്. വെള്ളിയാഴ്ചയാണ് പവന് 50,400 രൂപയുമായി സ്വർണ വില സർവകാല റെക്കോർഡിലെത്തിയത്.
ശനിയാഴ്ച 200 രൂപയുടെ വ്യത്യാസത്തിൽ 50,200ലേക്ക് വില താഴ്ന്നെങ്കിലും വീണ്ടും കുതിപ്പ് തുടരുകയായിരുന്നു. വർഷാരംഭം ജനുവരി രണ്ടിന് 47,000 രൂപയായിരുന്നു ഒരു പവന്റെ വില. മൂന്ന് മാസത്തിനുള്ളിൽ 3,000 ത്തിന് മേൽ വർധനയുണ്ടായി. പോയ വർഷം 14 തവണയാണ് സ്വർണവില കൂടിയത്. നിലവിൽ വ്യാപാരശാലയിൽ നിന്ന് ഒരു പവൻ സ്വർണം ആഭരണമായി വാങ്ങുമ്പോൾ ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും നികുതിയടക്കം 5,000 രൂപയ്ക്കടുത്ത് വർധനവ് വിലയ്ക്ക് പുറമെയുണ്ടാകും. അങ്ങനെ വരുമ്പോൾ, നിലവിലെ വിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഒരു പവൻ സ്വർണാഭരണത്തിന്റെ വില 56,000 രൂപയിൽ താഴെ. 

10 വർഷത്തിനിടയിൽ 30,000 രൂപയ്ക്കടുത്ത് വർധനയാണ് ഒരു പവൻ സ്വർണത്തിന്റെ വിലയിലുണ്ടായത്. 2014 മാർച്ച് അവസാനം പവന് 21,480 രൂപയായിരുന്നു. ഗ്രാമിന് 2685 രൂപയും. നിലവിൽ ഒരു ഗ്രാമിന്റെ വില 6360 രൂപയാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് സ്വർണവിലയിലെ കുതിപ്പ് തുടരുന്നതിന് കാരണം. ഈ സ്ഥിതി തുടർന്നാൽ വില ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. വില ഈ മട്ടിൽ ഉയർന്നിട്ടും വിവാഹാവശ്യത്തിനും മറ്റും സ്വർണം വാങ്ങുന്നവരുടെ തിരക്കിന് കുറവൊന്നുമില്ലെന്നാണ് ഈ രംഗത്തുള്ളവരുടെ അഭിപ്രായം. വാങ്ങുന്ന സ്വർണത്തിന്റെ അളവ് ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്നു മാത്രം. അക്കാരണത്താൽ വ്യാപാരികൾക്ക് വില ഈ വിധം ഉയരുന്നതിനെച്ചൊല്ലി ഉത്കണ്ഠയൊന്നുമില്ല. രാജ്യത്തെ ജനങ്ങളുടെ കൈവശം 25,000 ടൺ സ്വർണത്തിൽ അധികമുണ്ടെന്നാണ് ഏകദേശ കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ.

Eng­lish Summary:Gold at record high; 50,880 in revenue
You may also like this video

Exit mobile version