Site icon Janayugom Online

മലയാളസിനിമയ്ക്ക് വീണ്ടും സുവർണകാലം: താരപ്രഭയോടെ വിഷു ചിത്രങ്ങള്‍

മലയാള സിനിമയുടെ ഭാഗ്യവർഷമാവുകയാണ് 2024. ഇക്കൊല്ലം തിയേറ്ററിലെത്തിയ ആറ് മലയാള സിനിമകൾ 50 കോടിയും കടന്നപ്പോൾ അതിൽ തന്നെ മൂന്ന് സിനിമകൾ 100 കോടി കടന്നുകഴിഞ്ഞു. ഇപ്പോഴും തിയേറ്ററുകളിൽ ഓടുന്ന മഞ്ഞുമ്മൽ ബോയ്സ് 200 കോടി കളക്ട് ചെയ്തതായി നിർമാതാക്കൾ അറിയിച്ചു. മാർച്ച് മാസം അവസാനം തിയറ്ററിലെത്തിയ ആട് ജീവിതവും സൂപ്പർഹിറ്റായി കഴിഞ്ഞു.
ഒമ്പത് ദിവസംകൊണ്ട് 100 കോടി നേടിയ ചിത്രം മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടിയിലെത്തുന്ന ചിത്രമെന്ന റെക്കോ­ർഡും സ്വന്തമാക്കി കഴിഞ്ഞു. റിലീസ് ചെയ്ത് ഒമ്പതാം ദിവസമാണ് ബ്ലെസി ‑പൃഥ്വിരാജ് ടീമിന്റെ ആട് ജീവിതം നൂറ് കോടിയിൽ തൊട്ടത്. ഇതിന് പുറമേ ഒടിടി അവകാശമുൾപ്പെടെ പരിഗണിക്കുമ്പോൾ 150 കോടിക്കടുത്ത് നേടിയ ഗിരിഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചുകഴിഞ്ഞു. 55 കോടിയിൽ ആഗോള ബോക്സ്ഓഫീസ് നേട്ടം അവസാനിപ്പിച്ച മമ്മൂട്ടി നായകനായ ഭ്രമയുഗം നിരൂപക പ്രശംസയും നേ­ടിയ ചിത്രമാണ്. ഈ വർഷം ആദ്യമെത്തി 40 കോടി നേടിയ ജയറാം ചിത്രം എബ്രഹാം ഓസ്ലറും വിജയം കണ്ടിരുന്നു. 

ഈ വർഷത്തെ ആദ്യ മൂന്ന് മാസവും ഇറങ്ങിയ ചിത്രങ്ങൾ ഹിറ്റാവുക എന്ന നേട്ടവും 2024 സ്വന്തമാക്കി. ജനുവരിയിൽ എബ്രഹാം ഓസ്ലർ ഹിറ്റായപ്പോൾ ഫെ­ബ്രുവരിയിലാണ് മഞ്ഞുമ്മൽ ബോയ്സും പ്രേമലുവും ഭ്രമയുഗവും തിയറ്ററിൽ എത്തിയത്. പെരുന്നാൾ ‑വിഷു ചിത്രങ്ങളും റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. വലിയ വിജയപ്രതീക്ഷയുള്ള ചിത്രങ്ങളാണ് ഇക്കുറി വിഷുവിന് തിയറ്ററുകളിൽ എത്തുന്നത്. കുറഞ്ഞത് രണ്ട് സിനിമകളെങ്കിലും വലിയ വിജയം നേടിയാൽ ഈ വർഷം ആദ്യ നാല് മാസത്തെ മലയാള സിനിമയുടെ ആ­കെ വരുമാനം 1000 കോടി കടന്നേക്കാം.
ഈ മാസം 11ന് മൂന്ന് സിനിമകളാണ് തിയറ്ററിൽ എത്തുന്നത്. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ആവേശം, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം രഞ്ജിത് ശങ്കർ- ഉണ്ണി മുകുന്ദൻ ടീമിന്റെ ജയ് ഗണേഷ് എന്നിവയാണ് ഒരേ ദിവസം പ്രദർശനത്തിനെത്തുന്ന ചിത്രങ്ങൾ. വലിയ വി­ജയ പ്രതീക്ഷയുള്ള സിനിമകളാണ് ഇത്. വിഷുവിന് ശേഷം ഏപ്രിൽ 26ന് ദിലീപ് നായകനാകുന്ന പവി കെയർ ടേക്കറും പ്രദർശനത്തിന് എത്തുന്നുണ്ട്. മേയിലും നിരവധി വലിയ ചിത്രങ്ങളാണ് പ്രദർശനത്തിന് എത്തുന്നത്. നിവിൻ പോളി നായകനായ മലയാളി ഫ്രം ഇന്ത്യയും ടോവിനോ തോമസ് നായകനാ­യ നടികറും പൃഥ്വിരാജ് ചിത്രം ഗുരുവായൂർ അമ്പലനടയിലുമെല്ലാം അടുത്തമാസം തിയേറ്ററുകളിൽ എത്തുന്ന മലയാള സിനിമകളാണ്. 

അതേ സമയം തിയേറ്ററിൽ എ­ത്തി വലിയ വിജയമാകുന്ന സിനിമകൾ മാത്രം വാങ്ങിയാൽ മ­തിയെന്ന ഒടിടി കമ്പനികളുടെ തീരുമാനം മലയാള സിനിമയ്ക്ക് തിരിച്ചടിയാകും. നേരത്തെ താരമൂല്യം നോക്കിയായിരുന്നു സിനിമകളുടെ ഒടിടി ബിസിനസ് ന­ടന്നിരുന്നത്. ഇത് കമ്പനികൾക്ക് വലിയ ബാധ്യതയായതോടെയാണ് തിയേറ്ററുകളിൽ ചിത്രങ്ങൾ റിലീസ് ആയതിന് ശേഷം ഒടിടി അവകാശത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടിലേക്ക് കമ്പനികൾ മാറിയത്.
ഷൂട്ടിങ്ങിന് മുമ്പ് തന്നെ ഒടിടി അവകാശം സ്വന്തമാക്കുവാനുള്ള മത്സരത്തിലായിരുന്നു കഴിഞ്ഞ വർഷംവരെ ഒടിടി കമ്പനികൾ. 10 കോടി രൂപവരെ സിനിമയുടെ റിലീസിന് മുമ്പ് തന്നെ നിർമാതാവിന് കിട്ടിയ സാഹചര്യമുണ്ടായിരുന്നു. ഇതിനാണ് മാറ്റം വന്നിരിക്കുന്നത്. ഒടിടി റിലീസ് ലക്ഷ്യമാക്കി നിർമ്മിച്ച ചെറിയ ചിത്രങ്ങൾക്കാകട്ടെ ഈ തീരുമാനം വലിയ തിരിച്ചടിയായിട്ടുണ്ട്. 

Eng­lish Sum­ma­ry: Gold­en age again for Malay­alam cin­e­ma: Vishu films with stardom

You may also like this video

Exit mobile version