Site iconSite icon Janayugom Online

ഗുഡ് ബാഡ് അഗ്ലി, ഡ്യൂഡും പെട്ടു; അനുവാദമില്ലാതെയുപയോഗിച്ച ഇളയരാജ പാട്ടുകൾക്ക് 50 ലക്ഷം

അനുവാദമില്ലാതെ പാട്ടുപയോഗിച്ചതില്‍ ഇ‍ളയരാജയുമായി ഒത്തു തീർപ്പില്‍ വന്‍ തുക നല്‍കേണ്ടി വന്നു. ഇളയരാജയുടെ പാട്ടുകൾ അനുവാദമില്ലാതെ ഉപയോഗിച്ചെന്നതിനാണ് രണ്ട് പാട്ടുകൾക്ക് മൈത്രി മൂവി മേക്കേഴ്‌സിന് 50 ലക്ഷം നല്‍കേണ്ടി വന്നത്. ആധിക് രവിചന്ദ്രന്റെ അജിത് കുമാര്‍ ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’യിലും പ്രദീപ് രംഗനാഥന്റെ ‘ഡ്യൂഡി’ലും ഉപയോഗിച്ച പാട്ടുകൾ തന്റെ അനുമതിയോടെയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്.

‘ഗുഡ് ബാഡ് അഗ്ലി’യില്‍ ‘ഒത്തരൂപ താരേന്‍’, ‘ഇളമൈ ഇതോ ഇതോ’, ‘എന്‍ ജോഡി മഞ്ഞക്കുരുവി’ എന്നീ പാട്ടുകളാണ് ഉപയോഗിച്ചത്. ഇതിനെതിരെയായിരുന്നു ആദ്യം ഇളയരാജ ഹൈക്കോടതിയെ സമീപിച്ചത്. തൊട്ട് പിന്നാലെ ‘ഡ്യൂഡ്’എന്ന ചിത്രത്തിലും രണ്ട് പാട്ടുകൾ ഉപയോഗിച്ചിരുന്നു. ഇതിനെതിരേയും ഇളയരാജ രംഗത്തെത്തി.

ഒത്ത് തീർപ്പ് ധാരണ പ്രകാരം ‘ഡ്യൂഡി’ലെ രണ്ട് പാട്ടുകൾ ഒടിടി യില്‍ ഉപയോഗിക്കാം. എന്നാല്‍ ‘ഗുഡ് ബാഡ് അഗ്ലി’യില്‍ ഉപയോഗിച്ച മൂന്ന് ഗാനങ്ങളും ഒ‍ഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ആര്‍ടിജിഎസിലൂടെ ഇളയരാജയ്ക്ക് പണം കൈമാറിയതായി നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു.

മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിക്ക് മുമ്പാകെയാണ് ഇരുഭാഗവും സംയുക്തമായി ഒപ്പിട്ട സത്യവാങ്മൂലം ഹാജരാക്കിയത്. നിര്‍മാണക്കമ്പനിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊതുപ്രസ്താവന നടത്താമെന്ന് ഇളയരാജ സമ്മതിച്ചതായും കോടതിയെ അറിയിച്ചു.

Exit mobile version