Site icon Janayugom Online

യുപിയില്‍ 8500ലധികം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് അംഗീകാരമില്ലാതെയെന്ന് സര്‍ക്കാര്‍ സര്‍വേ

ഉത്തര്‍പ്രദേശിലെ 8,500ലധികം മദ്രസകള്‍ സംസ്ഥാന മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍.യുപി സര്‍ക്കാര്‍ നടത്തിയ ഒരു സര്‍വേയിലാണ് ഈ കണ്ടെത്തല്‍

സര്‍വേപ്രകാരം ഇത്തരത്തില്‍ അംഗീകാരം ലഭിക്കാത്ത ഏറ്റവും കൂടുതല്‍ മദ്രസകളുള്ളത് യുപിയിലെ മൊറാദാബാദ് ജില്ലയിലാണ്.ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു അംഗീകാരമില്ലാത്ത മദ്രസകളെ കുറിച്ച് സര്‍വേ നടത്താന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് യുപിയിലെ ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ 10ന് ആരംഭിച്ച സര്‍വേയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ്ജില്ലാ മജിസ്‌ട്രേറ്റുമാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

സംസ്ഥാനത്തെ 75 ജില്ലകളിലെ അംഗീകാരമില്ലാത്ത മദ്രസകളെ കുറിച്ചുള്ള സര്‍വേ പൂര്‍ത്തിയായിരിക്കുന്നു.മൊറാദാബാദ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അംഗീകാരമില്ലാത്ത മദ്രസകള്‍ (550) ഉള്ളത്. സിദ്ധാര്‍ത്ഥ് നഗറിലും (525), ബഹ്റൈച്ചിലും (500) ഇത്തരത്തില്‍ മദ്രസകളുണ്ടെന്ന് കണ്ടെത്തി.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയൊന്നുമുണ്ടാകില്ല.ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ ഇഫ്തിഖര്‍ അഹമ്മദ് ജാവേദ്പറഞ്ഞു.

തുടക്കത്തില്‍, സര്‍വേ നിര്‍ത്തിപ്പിക്കണമെന്ന ഉദ്ദേശത്തോടെ പല കള്ളക്കഥകളും പ്രചരിപ്പിച്ചെങ്കിലും അതിനെയെല്ലാം പ്രതിരോധിക്കുകയും സര്‍വേക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന അജണ്ടകളൊന്നുമില്ലെന്ന് ജനങ്ങളോട് പറയുകയും ചെയ്തതായിഡോ ഇഫ്തിഖര്‍ അഹമ്മദ് ജാവേദ് അഭിപ്രായപ്പെട്ടു. അംഗീകാരമില്ലാത്ത മദ്രസകളുടെ നടത്തിപ്പുകാര്‍ ഞങ്ങളെ ബന്ധപ്പെട്ട് അവ യുപി മദ്രസ എജ്യുക്കേഷന്‍ ബോര്‍ഡുമായി അഫിലിയേറ്റ് ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ചാല്‍ വിവിധ സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങളും ഈ മദ്രസകള്‍ക്ക് ലഭിക്കും.

യുപി സര്‍ക്കാര്‍ ഈ സര്‍വേ വിജയകരമായി പൂര്‍ത്തിയാക്കിയത് മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്, ജാവേദ് കൂട്ടിച്ചേര്‍ത്തു.നിലവില്‍ 25,000ലധികം മദ്രസകളാണ് യുപിയിലുള്ളതെന്നും അതില്‍ 16,000ലധികം മദ്രസകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്നും എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഒരു മദ്രസകള്‍ക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം മദ്രസകളെ കുറിച്ച് ഇത്തരമൊരു സര്‍വേ നടത്താനുള്ള ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നേരത്തെ നിരവധി മുസ്‌ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജാമിയത്ത് ഉലമ-ഇ‑ഹിന്ദ് എന്നീ സംഘടനകളും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി, ബിഎസ്പി നേതാവ് മായാവതി എന്നിവരും സര്‍വേയെ വിമര്‍ശിച്ചിരുന്നു.

സര്‍വേയെ മിനി എന്‍ആര്‍സിഎന്നായിരുന്നു ഉവൈസി വിശേഷിപ്പിച്ചിരുന്നത്.2017ലായിരുന്നു യുപി ബോര്‍ഡ് ഓഫ് മദ്രസ എജ്യുക്കേഷന്‍ സ്ഥാപിക്കപ്പെട്ടത്. സംസ്ഥാനത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകള്‍ പരിശോധിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ബോര്‍ഡ് സ്ഥാപിച്ചത്.

Eng­lish Summary:
Gov­ern­ment sur­vey says that more than 8500 Madrasahs are func­tion­ing in UP with­out approval

You may also like this video:

Exit mobile version