Site iconSite icon Janayugom Online

കുഞ്ഞുങ്ങളുടെ സുരക്ഷയുറപ്പാക്കാന്‍ സര്‍ക്കാര്‍; സ്‌കൂളുകളില്‍ ഇനി മോക്ഡ്രില്ലും, മെഡിക്കല്‍ എമര്‍ജന്‍സി പദ്ധതിയും, സുരക്ഷാ മാര്‍ഗരേഖ തയ്യാര്‍

വിദ്യാലയങ്ങലില്‍ അത്യാഹിതങ്ങളുണ്ടായാല്‍ നേരിടാനുള്ള മെഡിക്കല്‍ എമര്‍ജന്‍സി പദ്ധതി എല്ലാ സ്‌കൂളുകളിലും തയ്യാറാക്കാനൊരുങ്ങി സര്‍ക്കാര്‍. എമര്‍ജന്‍സി പദ്ധതി എല്ലാ സ്‌കൂളുകളിലും തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ ചേര്‍ന്ന് പാമ്പുവിഷചികിത്സ അടക്കം അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം.

പാമ്പുകടി, വെള്ളപ്പൊക്കം, ഭൂമി കുലുക്കം പോലെയുള്ള അത്യാഹിതങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിട്ടി, തദ്ദേശസ്ഥാപനം എന്നിവയുമായി ചേര്‍ന്ന് മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ വകുപ്പുകളുടെ യോഗം വിളിച്ചാണ് അന്തിമ മാര്‍ഗരേഖ പുറത്തിറക്കിയത്. മാര്‍ഗനിര്‍ദേശങ്ങളുടെ കരട് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2019‑ല്‍ സുല്‍ത്താന്‍ബത്തേരിയില്‍ ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ഥിനി കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചിരുന്നു. ഇതില്‍ കോടതി സ്വമേധയാ എടുത്ത കേസും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്സിങ് നല്‍കിയ പൊതുതാത്പര്യഹര്‍ജിയും പരിഗണിച്ചാണ് മാര്‍ഗനിര്‍ദേശം തയ്യാറാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

അങ്കണവാടികള്‍, സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങള്‍, കേന്ദ്ര സിലബസിലുള്ള അണ്‍എയ്ഡഡ് വിദ്യാലയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മാര്‍ഗരേഖ ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Exit mobile version