മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വിപണനത്തിനും നിയന്ത്രണത്തിനും പുതിയ നിയമം രൂപീകരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വി ജി സൊമാനി അധ്യക്ഷനായ ഏട്ടംഗ സമിതിയെ നിയോഗിച്ചു. പുതിയ ഡ്രഗ്സ്, കോസ്മെറ്റിക്സ്, മെഡിക്കൽ ഡിവൈസസ് നിയമത്തിന്റെ കരട് നവംബർ 30ന് മുൻപായി സമർപ്പിക്കും.
ഓണ്‍ലൈന്‍ വഴിയുള്ള വിപണനത്തിനാണ് ഇതോടെ നിയമംവഴിയുള്ള കര്‍ശന നിയന്ത്രണങ്ങളുണ്ടാവുക. നിലവിലെ നിയമത്തിൽ ഓൺലൈൻ വഴി മരുന്നുകൾ വിൽക്കുന്നതിന് അനുമതിയില്ല. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനും മുമ്പ് നിര്‍മ്മിച്ച നിയമമാണ് നിലവിലുള്ളത്. നിയമത്തിലെ അപര്യാപ്തകള്‍ ചൂണ്ടിക്കാട്ടി ഫാർമസ്യൂട്ടിക്കൽ വ്യവസായ രംഗത്തുനിന്നുൾപ്പെടെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പുതിയ നിയമം രൂപീകരിക്കുന്നതിനായി സമിതിയെ നിയോഗിച്ചത്.
നിലവിൽ രാജ്യത്ത് മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ ഇറക്കുമതിയും നിർമാണവും വിതരണവും നിയന്ത്രിക്കുന്നത് 1940ലെ ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്സ് നിയമത്തെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ആണ്.
english summary;Govt Constitutes Eight-Member Expert Panel for control of pharmaceuticals and cosmetics
you may also like this video;