കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സഹായധന വിതരണം പുരോഗമിക്കുന്നു. രണ്ടുഘട്ടങ്ങളിലായി 103 കുട്ടികൾക്ക് സഹായം നൽകി. രണ്ടാംഘട്ട വിതരണത്തിൽ 10 ജില്ലകളിൽ നിന്ന് ലഭിച്ച പ്രൊപ്പോസലിന്റെ ഭാഗമായി 47 കുട്ടികൾക്കായി 1.48 കോടി രൂപയാണ് അനുവദിച്ചത്.
ഇതിൽ ഫിക്സഡ് ഡിപ്പോസിറ്റായി ഒരുകുട്ടിക്ക് മൂന്നുലക്ഷം രൂപ എന്ന ക്രമത്തിൽ 1.41 കോടിയും 2000 രൂപ നിരക്കിൽ പ്രതിമാസ ധനസഹായമായി 7,64,000 രൂപയും ഉൾപ്പെടും. ഫിക്സഡ് ഡിപ്പോസിറ്റ് 18 വയസിനു ശേഷം കുട്ടിക്ക് പിൻവലിക്കാവുന്ന രീതിയിലും പ്രതിമാസ തുക 18 വയസ് പൂർത്തിയാകുന്നതുവരെയുമാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 12 ജില്ലകളിൽ നിന്നായി 56 കുട്ടികൾക്ക് ഫിക്സഡ് ഡിപ്പോസിറ്റായും പ്രതിമാസ ധനസഹായമായും 1.73 കോടി രൂപ അനുവദിച്ചിരുന്നു.
രണ്ടാംഘട്ടത്തിൽ കൊല്ലം ജില്ലയിൽ എട്ട് കുട്ടികൾക്കായി 24.16 ലക്ഷം രൂപയും, പത്തനംതിട്ടയിൽ ഒരു കുട്ടിക്ക് 3.18 ലക്ഷവും ആലപ്പുഴയിലും എറണാകുളത്തും അഞ്ച് കുട്ടികൾക്ക് വീതം 16.42,15.96 ലക്ഷവും, തൃശൂരിൽ എട്ട് കുട്ടികൾക്കായി 24.08,പാലക്കാട് രണ്ട് കുട്ടികൾക്ക് 6.60, ഇടുക്കിയിൽ ആറ് കുട്ടികൾക്കായി 19.08, മലപ്പുറത്ത് നാല് കുട്ടികൾക്ക് 12.72,കണ്ണൂരിൽ മൂന്ന് കുട്ടികൾക്ക് 9.36,കാസർഗോഡ് അഞ്ച് കുട്ടികൾക്കായി 15.64 ലക്ഷവും ആണ് വിതരണം ചെയ്യുന്നത്.
ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്പോൺസർഷിപ്പായ 2000 രൂപയും ചേർത്താണ് ധനസഹായം നൽകുന്നത്. ജില്ലാ കളക്ടർ മുഖേന കുട്ടികളുടെ വെരിഫിക്കേഷൻ നടത്തി പി എം കെയർ പോർട്ടലിൽ അപ്രൂവൽ രേഖപ്പെടുത്തിയവർക്കാണ് ധനസഹായം. കുട്ടികളുടെ വിവരം ജില്ലകളിൽ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷൻ തയ്യാറാക്കിയ ബാൽസ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. കൂടാതെ ഈ കുട്ടികളുടെ ബിരുദം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കും.
english summary;Govt lends a helping hand to covid orphans