റേഷൻവിതരണം സുതാര്യമാക്കാൻ ഭക്ഷ്യധാന്യ ശേഖരണ ‑വിതരണ ലോറികളിൽ ജി പി എസ് ഘടിപ്പിക്കൽ ആരംഭിച്ചു. ഇതുവരെ 176 വാഹനങ്ങളിലാണ് ജി പി എസ് സംവിധാനം ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ 75 താലൂക്കുകളിലും ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. എഫ് സി ഐകളിൽനിന്നും സ്വകാര്യ മില്ലുകളിൽനിന്നും റേഷൻ വസ്തുക്കൾ എൻഎഫ് എസ് എ ഗോഡൗണുകളിൽ എത്തിക്കുന്ന വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ജി പി എസ് നിരീക്ഷണത്തിലാക്കുക. പിന്നാലെ ഗോഡൗണുകളിൽനിന്ന് റേഷൻകടകളിലേക്ക് വാതിൽപടി വിതരണ കരാറുകളിൽ ഏർപ്പെട്ട വാഹനങ്ങളിലും ഇവ ഒരുക്കും. ഇതോടെ റേഷൻ ഭക്ഷ്യധാന്യ ശേഖരണവും വിതരണവും പൂർണമായി നിരീക്ഷിക്കപ്പെടും.
ആറ് മാസത്തിനകം നടപടി പൂർത്തിയാക്കി റേഷൻ ശേഖരണ വിതരണത്തിനായുള്ള വാഹനങ്ങളുടെ വരവും പോക്കും സുതാര്യമാക്കുമെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. വാഹനങ്ങളിൽ പൂർണ്ണമായും ജി പി എസ് ഘടിപ്പിക്കുന്ന മുറയ്ക്ക് കൃത്യമായ നിരീക്ഷണത്തിലാവും കരാർ വാഹനങ്ങൾ ശേഖരണവും വിതരണവും നടത്തുക. 75 താലൂക്കുകൾക്ക് ശരാശരി 10 വാഹനങ്ങളാണ് കരാർ അടിസ്ഥാനത്തിൽ സേവനം ചെയ്യുന്നത്. ഇതിൽ 52 താലൂക്കുകളുടെ കരാർ അവസാനിച്ചതോടെ പുതിയ കരാർ നടപടികൾ പുരോഗമിക്കുകയാണ്. കരാറിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ജിപിഎസ് ഘടിപ്പിച്ച വാഹനമാണ് ഹാജരാക്കേണ്ടത്.
നോഡൽ ഏജൻസിയായ സപ്ലൈകോയാണ് ജി പി എസ് ഘടിപ്പിക്കൽ സംബന്ധിച്ച കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്. എ എസ് 140 ഉപകരണമാണ് ഇതിനായി ഉപയോഗിക്കുന്നത്. കരാർ വാഹനങ്ങൾ കടന്നുപോകുന്ന മുഖ്യ റോഡുകളും ഉപ റോഡുകളും അടക്കം അധികൃതർക്ക് നിരീക്ഷിക്കാനാവും. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തയാറാക്കിയ റൂട്ട് മാപ്പ് അതത് താലൂക്കിലെ റേഷനിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തുകയാണ്. ഇതു കൂടാതെ അമിത ലോഡ്, വാഹനങ്ങളുടെ വഴിമാറൽ, സാധനം മാറ്റൽ തുങ്ങിയ കാര്യങ്ങൾ അധികാരികൾക്ക് നിരീക്ഷിക്കാനാവും.
English summary;GPS was introduced in ration lorries
You may also like this video;