Site icon Janayugom Online

കെപിസിസി അദ്ധ്യക്ഷനെതിരേ പോര്‍മുഖം തുറന്ന് ഗ്രൂപ്പുകള്‍; സുധീരനേയും, മുല്ലപ്പള്ളിയേയും വിമര്‍ശിച്ച് സുധാകരന്‍

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ഗ്രൂപ്പുകള്‍ രംഗത്ത്. മുല്ലപ്പള്ളി, സുധീരന്‍ തുടങ്ങിയ മുന്‍ കെപിസിസി അദ്ധ്യക്ഷന്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സുധാകരനും എത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.സുധാകരന്‍-സതീശന്‍ കുട്ടുകെട്ടിനെതിരേ അങ്കത്തട്ടിലിറങ്ങിയിരിക്കുന്ന ഗ്രപ്പുകള്‍ വീണ്ടും കച്ചമുറക്കിയിരിക്കുകയാണ്.കെ.പി.സി.സി യോഗത്തിലെ വിമര്‍ശനങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കിയ കെ. സുധാകരന്റെ നടപടിയില്‍ അതൃപ്തിയറിയിച്ച് എ‑ഐ ഗ്രൂപ്പുകള്‍. നേതൃത്വത്തിന്റെ ഏകാധിപത്യ ശൈലിയുടെ ഉദാഹരണമാണ് കെ.പി.സി.സി അധ്യക്ഷന്റെ ഈ നടപടിയെന്നാണ് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നത്.പാര്‍ട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുനഃസംഘടനാ നിര്‍ത്തിവെക്കണമെന്നായിരുന്നു കെ.പി.സി.സി വിശാല നേതൃയോഗത്തിലെ എ‑ഐ ഗ്രൂപ്പുകളുടെ പ്രധാന വിമര്‍ശനം.പാര്‍ട്ടിയുടെ യൂണിറ്റ് കമ്മിറ്റികള്‍ സുധാകരന്‍ അനുകൂലികള്‍ കയ്യടക്കുകയാണെന്നും ഗ്രൂപ്പ് നേതാക്കള്‍ കുറ്റപ്പെടുത്തി.

യോഗത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്ക് സുധാകരന്‍ യോഗത്തില്‍ തന്നെ വിശദീകരണം നല്‍കിയെങ്കിലും, വിമര്‍ശനമുന്നയിച്ച നേതാക്കളെ വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി കുറ്റപ്പെടുത്തി എന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.എന്നാല്‍ മുന്‍ കെ പി സി സി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും മുല്ലപ്പള്ളി രാമചന്ദ്രനും വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തന്നോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഇരുനേതാക്കളുടെയും നീക്കം. നിഴലിനോട് യുദ്ധം ചെയ്യുന്നയാളാണ് വി.എം.സുധീരന്‍. താന്‍ മാത്രം വിചാരിച്ചാല്‍ സമവായമുണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു സ്വകാര്യചാനലിന്‍റെ പരിപാടിയില്‍ പങ്കെടുത്താണ് സുധാകരന്‍റെ തന്‍റെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.ഞങ്ങളെ സഹകരിപ്പിക്കുന്നില്ല എന്ന ആക്ഷേപം പുറത്ത് പറയുകയും സഹകരിപ്പിക്കാന്‍ നോക്കുമ്പോള്‍ അതിനോട് പ്രതികരിക്കാതിരിക്കുകയും ചെയ്യുകയാണ്. ഫോണില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ എടുക്കാതിരിക്കുകയുമൊക്കെയാണ് ചെയ്യുന്നത്. അങ്ങനെ വരുമ്പോള്‍ നമുക്ക് സ്വാഭാവികമായും ഒരു മടുപ്പ് വരുമല്ലോ. അവരുമായി ചേര്‍ന്ന് പോവേണ്ടത് തന്നെയാണ്. എന്നാല്‍ അതിനുള്ള ഒരു അവസരം അവര്‍ തരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പക്ഷെ അതിന് ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയിലും അദ്ദേഹം മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുന്നു. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്നാണ് കെ പി സി സി പ്രസിഡന്റ് അഭിപ്രായപ്പെടുന്നത്.

കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിച്ചത് ഗ്രൂപ്പുകളാണെന്നും അദ്ദേഹം ആരോപിക്കുന്നു. പാര്‍ട്ടി തന്റെ കൈവശം വരും എന്നുള്ളതുകൊണ്ടാണ് ഗ്രൂപ്പ് നേതൃത്വങ്ങള്‍ മാറ്റങ്ങളെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു. അപ്പോള്‍ നിശ്ചയമായും മത്സരിക്കും. ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ എന്നോട് മത്സരിച്ച് തോല്‍പ്പിച്ചാല്‍ പോരെ. പ്രവര്‍ത്തകരില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും സുധാകരന്‍ പറയുന്നു. വിമര്‍ശകര്‍ക്ക് ജനപിന്തുണയില്ല എന്നുള്ള സുധാകരന്‍റെ നിലപാട് യാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്നും ഗ്രൂപ്പുകള്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. കെപിസിസി അദ്ധ്യക്ഷന്‍റെ പരസ്യനിലപാടിലാണ് മുതിര്‍ന്ന നേതാക്കാള്‍ക്കും അമര്‍ഷമുള്ളത്.പാര്‍ട്ടിക്കുള്ളില്‍ പോലും ആരോഗ്യകരമായ ചര്‍ച്ച വേണ്ടെന്ന നിലപാട് നേതൃത്വം പിന്തുടരുന്ന ഏകാധിപത്യശൈലിയുടെ തുടര്‍ച്ചയാണെന്നും അവര്‍ വിമര്‍ശിച്ചു.അതുകൂടാതെ, നേതൃയോഗത്തില്‍ പുനഃസംഘടനയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമതീരുമാനം എടുക്കട്ടെ എന്ന് പറഞ്ഞ കെ.പി.സി.സി അധ്യക്ഷന്‍ പിന്നീട് നിലപാട് മാറ്റി ഹൈക്കമാന്റിന്റെ അംഗീകാരമുണ്ടെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചത് ശരിയായില്ലെന്നും നേതാക്കള്‍ പറയുന്നു.കെ.പി.സി.സി പുനഃസംഘടനാ വിവാദത്തില്‍ എതിര്‍പ്പും തമ്മിലടിയും ഉണ്ടെങ്കിലും അവ പരസ്യമാക്കണ്ട എന്ന നിലപാടിലായിരുന്നു ഗ്രൂപ്പ് നേതാക്കള്‍. എന്നാല്‍ കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ അധ്യക്ഷന് മറുപടി നല്‍കണം എന്ന നിലപാടാണ് ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്.എന്നാല്‍ കെഎസ് ബ്രിഗേഡ് പിരിച്ച് വിടില്ലെന്നും . അതൊരു ആരാധാക ആരാധകവൃന്ദമാണെന്നും സുധാകരന്‍ പറയുന്നു.

Eng­lish Sum­ma­ry: Groups open front against KPCC pres­i­dent; Sud­hakaran crit­i­cizes Sud­heer­an and Mullappally

You may like this video also

Exit mobile version