Site iconSite icon Janayugom Online

മുസ്ലിം യുവതിക്ക് ഫ്ലാറ്റ് നല്‍കി;  പ്രതിഷേധിച്ച് അയൽവാസികൾ 

ഗുജറാത്തിലെ വഡോദരയില്‍ സര്‍ക്കാര്‍ ഹൗസിങ് കോളനിയിൽ മുസ്ലിം സ്ത്രീക്ക് ഫ്ലാറ്റ് അനുവദിച്ചതിന് പിന്നാലെ അയല്‍വാസികളുടെ പ്രതിഷേധം. വഡോദരയിലെ ഹർണിയിൽ സ്ഥാപിച്ച 462 ഫ്ലാറ്റുകൾ അടങ്ങുന്ന ബഹുനില സമുച്ചയത്തിലെ കെ 204 ഫ്ലാറ്റ് ലഭിച്ച മുസ്ലിം സ്ത്രീക്കും മകനും ആറ് വർഷമായിട്ടും ഇവിടെ പ്രവേശിക്കാൻ സാധിച്ചിട്ടില്ല. താഴ്ന്ന വരുമാനമുള്ളവർക്കുള്ള ഭവന പദ്ധതിയായ മുഖ്യമന്ത്രി ആവാസ് യോജന പ്രകാരം വഡോദര മുനിസിപ്പൽ കോർപറേഷൻ അനുവദിച്ചതാണ് ഫ്ലാറ്റ്. എന്നാൽ ഇതേ കെട്ടിട സമുച്ചയത്തിൽ താമസിക്കുന്ന മോത്‌നാഥ് റെസിഡൻസി കോഓപ്പറേറ്റീവ് ഹൗസിങ് സർവീസസ് സൊസൈറ്റ് ലിമിറ്റഡിൽ അംഗങ്ങളായ 33 കുടുംബങ്ങൾ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നതാണ് അമ്മയ്ക്കും മകനും തിരിച്ചടിയായത്.
മുസ്ലിം സ്ത്രീയെ ഒപ്പം താമസിപ്പിക്കുന്നത് ശല്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് 33 കുടുംബങ്ങളുടെ പരാതി. ആറ് വർഷം മുമ്പ് ഫ്ലാറ്റ് അനുവദിച്ചപ്പോൾ തന്നെ സംഭവത്തിൽ പ്രതിഷേധം ആരംഭിച്ചിരുന്നു. 2020 ൽ പ്രതിഷേധക്കാർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയച്ചു. ഫ്ലാറ്റ് കെട്ടിടത്തിലെ എല്ലാ താമസക്കാരുടെയും മൊഴി രേഖപ്പെടുത്തിയ ഹർണി പൊലീസ് തുടർ നടപടികളൊന്നും സ്വീകരിച്ചില്ല. ഇക്കഴിഞ്ഞ ജൂൺ 10 മുതൽ പ്രതിഷേധം വീണ്ടും ശക്തമായി.
ജില്ലാ കളക്ടർക്കും മേയർക്കും വഡോദര മുനിസിപ്പൽ കമ്മിഷണർക്കും പ്രതിഷേധക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങൾക്കൊപ്പം ഇവരെ താമസിപ്പിക്കരുതെന്നും മറ്റൊരു ഇടത്തേക്ക് ഇവരെ മാറ്റണമെന്നുമാണ് 33 കുടുംബങ്ങളുടെയും ആവശ്യം. 461 കുടുംബങ്ങൾ സമാധാനത്തോടെ കഴിയുന്ന സ്ഥലത്ത് ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പരാതിയിൽ പറയുന്നു.
മാതാപിതാക്കൾക്കും മകനുമൊപ്പം വഡോദരയിൽ തന്നെ മറ്റൊരു ഇടത്താണ് സ്ത്രീ ഇപ്പോൾ താമസിക്കുന്നത്. ഈ പ്രതിഷേധം മൂലം കഠിനാധ്വാനം ചെയ്ത് നേടിയ ഈ ഫ്ലാറ്റ് വിൽക്കാൻ തയ്യാറല്ലെന്ന് അവർ പറയുന്നു. സർക്കാർ തനിക്ക് അവിടെ താമസിക്കാനുള്ള അവകാശം നിഷേധിച്ചിട്ടില്ല. അതിനാൽ നിയമപരമായി എന്ത് വഴി സ്വീകരിക്കുമെന്ന് അറിയില്ലെന്നും ഇവർ പറയുന്നു.
Exit mobile version