Site icon Janayugom Online

വരവറിയിച്ച് ഗുജറാത്തും ലഖ്നൗവും; ഗുജറാത്ത് ടൈറ്റന്‍സിന് 5 വിക്കറ്റ് ജയം

മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 5 വിക്കറ്റ് ജയം.159 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഗുജറാത്ത് രണ്ട് പന്ത് ബാക്കിനില്‍ക്കെയാണ് ലക്ഷ്യത്തിലെത്തിയത്. 24 പന്തില്‍ 5 ബൗണ്ടറികളും രണ്ട് സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 40 റണ്‍സ് നേടിയ രാഹുല്‍ തേവാട്ടിയയുടെ ബാറ്റിങാണ് വിജയ നേട്ടത്തിന് പിന്നില്‍. 

അതേസമയം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെ­യ്ത ല­ഖ്നൗ തുടക്കത്തില്‍ മുഹമ്മദ് ഷമിയുടെയും മറ്റു ഗുജറാത്ത് ബൗളര്‍മാരുടെയും മുന്നില്‍ പതറുകയായിരുന്നു. 

നേരിട്ട ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(0) പുറത്തായി. അധികം വൈകാതെ ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കും(7) കൂടാരം കയറി. രണ്ട് വിക്കറ്റുകളും മുഹമ്മദ് ഷമിക്കായിരുന്നു. ബൗളിങ് ആക്രമണം തുടര്‍ന്ന ഗുജറാത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റിട്ടതോടെ ലഖ്നൗ തകര്‍ച്ചയിലേക്ക് വീണു. എവിന്‍ ലൂയിസ് (10), മനീഷ് പാണ്ഡെ(6), എന്നിവരൊക്കെ വളരെ വേഗത്തില്‍ തന്നെ ക്രീസ് വിട്ടു. 

പിന്നീടെത്തിയ ദീപക് ഹുഡയുടെയും ആയുഷ് ബഡോണിയുടെയും കൂട്ടുകെട്ടാണ് ലഖ്നൗവിനെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഗുജറാത്തിനായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെയും ഗുജറാത്ത് ടൈറ്റന്‍സിന്റെയും അരങ്ങേറ്റ മത്സരമായിരുന്നു ഇത്. കൂടാതെ ആദ്യമായി ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായിയെത്തിയതും ശ്രദ്ധേയമായി. 

Eng­lish Summary:Gujarat Titans won by 5 wickets
You may also like this video

Exit mobile version