Site icon Janayugom Online

പ്രവേശനോത്സവത്തിന്റെ ആരവങ്ങളില്ലാതെ ആലപ്പുഴയിലെ ഗുജറാത്തി വിദ്യാലയം

പ്രവേശനോത്സവത്തിന്റെ ആരവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ആലപ്പുഴയിലെ ഗുജറാത്തി ഹിത്വർധക് വിദ്യാശാല. 159 വർഷത്തിലേറെ പഴക്കമുള്ള ഈ സ്കൂൾ 40 വർഷമായി അടഞ്ഞ് കിടക്കുകയാണ്. ഗുജറാത്തി സമൂഹങ്ങളായ പാഴ്സികൾ, ജൈനർ, വൈഷ്ണവർ, കുച്ചി മേമൻമാർ എന്നിവർ ആലപ്പുഴയിൽ കച്ചവടത്തിനെത്തുകയും ഒരു സമുഹമായി താമസമുറപ്പിക്കുകയും ചെയ്തു. ഇവരുടെ കഠിന ശ്രമത്തിന്റെ ഫലമായി ആലപ്പുഴ ‘കിഴക്കിന്റെ വെനീസ്’ എന്ന വിളിപ്പേര് നേടിക്കൊടുത്തു. കാലാന്തരം സ്ഥിരതാമസക്കാരായി മാറിയ ഇവിടെ തങ്ങളുടെ തലമുറക്ക് വിദ്യാഭ്യാസം ചെയ്യാൻ സ്കുൾ ആരംഭിച്ചത്. അതോടെ ഗുജറാത്തി സ്കൂളെന്ന പേരും വന്നു. പ്രാദേശിക ഭാഷകൾ മാത്രം കൈകാര്യം ചെയ്തിരുന്ന സ്കുളുകളായിരുന്നു ആലപ്പുഴ നഗരത്തിൽ കൂടുതലായും ഉണ്ടായിരുന്നത്. എന്നാൽ ഇത് ഗുജറാത്തികൾക്ക് സ്വീകര്യമല്ലതായി തീർന്നു. ഒടുവിൽ ഹിന്ദിയും ഗുജറാത്തിയും പഠിക്കാൻ വേണ്ടി മാത്രം ഒരു സ്കൂൾ നിർമ്മിക്കാൻ ഈ വിഭാഗം തീരുമാനിക്കുകയായിരുന്നു.

ആലപ്പുഴയുടെ ദിവാനായിരുന്ന രാജാ കേശവദാസ് അനുമതിയും നൽകി. അങ്ങനെ ആവിഭാഗത്തിന് വേണ്ടി മാത്രമുള്ള സ്കൂൾ ഉയരുകയായിരുന്നു. ഗുജറാത്തി സമുദായത്തിന് പുറത്തുള്ളവർക്കും ഈ സരസ്വതി ക്ഷേത്രത്തിൽ വിദ്യ അഭ്യസിക്കാൻ കഴിഞ്ഞു. ഒരുകാലത്ത് 300 കുട്ടികൾ വരെ ഗുജറാത്തി സ്കുളിൽ പഠിച്ചിരുന്നുവെന്ന പെരുമയും സ്കുളിന് കൈവന്നു. കാലക്രമേണ ഇവർക്കായി പ്രത്യേക തെരുവും നഗരത്തിലുണ്ടായ കച്ചവടത്തിനും മറ്റും ആലപ്പുഴയിലേക്ക് ചേക്കേറിയവർ പിന്നീട് ജന്മദേശമായ ഗുജറാത്തിലേക്ക് പോയതോടെ ഗുജറാത്തിയും ഹിന്ദിയും മാത്രം പഠിക്കാൻ കുട്ടികളെ ലഭിക്കാതെ വന്നു. ഇതോടെ സ്കുളിലേക്ക് ആരും പഠിക്കാൻ വന്നില്ലെന്ന് മാത്രമല്ല നടത്തിപ്പും ദുഷ്ക്കരമായി. പല കാരണങ്ങൾ പറഞ്ഞ് സ്കുൾ എന്നന്നേക്കുമായി അടച്ചിടാൻ തീരുമാനിക്കുകയും ചെയ്തു.

ഇപ്പോള്‍ കെട്ടിടം പൈതൃക നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി മ്യുസിയം നിർമിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്. ഗാന്ധിജി അടക്കമുള്ള ചരിത്ര പുരുഷൻമാരുടെ പാദസ്പർശമേറ്റ ഈ വിദ്യാശാല സാംസ്ക്കാരിക തനിമ ഉറങ്ങുന്ന ഇടം കൂടിയാണ്. വിശാലമായ സ്കുൾ അങ്കണവും കെട്ടിടവും ഇന്ന് അതുപോലെ തന്നെ സുക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 1975ൽ ഇരുനൂറു കുടുംബങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഗുജറാത്തി സ്ട്രീറ്റിൽ 15 ജൈനരും 35 വൈഷ്ണവരും ഉൾപ്പെടെ അമ്പത് കുടുംബങ്ങളെ അവശേഷിക്കുന്നത്. ചിന്നഭിന്നമായി കിടക്കുന്ന ഗുജറാത്തി സമുഹത്തെ ഒറ്റ കുടക്കീഴിലാക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. ഒട്ടേറെ സിനിമാ ചിത്രീകരണത്തിനും സ്കുളും ഗുജറാത്തി സ്ട്രീറ്റും വേദിയാവുകയും ചെയ്തു.

Exit mobile version