Site iconSite icon Janayugom Online

ഗുരുവായൂർ ആനയോട്ടം: കൊമ്പൻ ഗോകുൽ ഒന്നാമൻ

ഗുരുവായൂർ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് നടന്ന ആനയോട്ടത്തിൽ കൊമ്പൻ ഗോകുൽ ജേതാവായി. അഞ്ച് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുത്തത്. ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്ര മണി മുഴങ്ങിയതോടെയാണ് ആനയോട്ട ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രം പാരമ്പര്യാവകാശികൾ കൈമാറിയ കുടമണികളുമായി പാപ്പാന്മാർ ക്ഷേത്രത്തിൽ നിന്നും മഞ്ജുളാൽ പരിസരത്തേക്കു ഓടിയെത്തി മത്സരാർത്ഥികളായ ആനകൾക്ക് കെട്ടിയതോടെ ആനയോട്ടം ആരംഭിച്ചു. ഓട്ടത്തിൽ മുന്നിലെത്തിയ ഗോകുലിനെ ഒരു വട്ടം ചെന്താമരാക്ഷൻ പിൻ തള്ളിയെങ്കിലും അതിനെ മറികടന്ന് ഒന്നാമത് എത്തുകയായിരുന്നു. ക്ഷേത്രത്തിനകത്ത് കയറി ഏഴ് പ്രദക്ഷണം പൂർത്തിയാക്കിയതോടെ ആനയോട്ട ചടങ്ങ് അവസാനിച്ചു. 

കർശന നിയന്ത്രണത്തിലായിരുന്നു ചടങ്ങുകൾ. പാപ്പാൻമാർക്ക് പ്രത്യേക യൂണിഫോമും ദേവസ്വം നൽകിയിരുന്നു. മത്സരത്തിൽ ഗോകുലിനെ കൂടാതെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കൊമ്പന്മാരായ ചെന്താമരാക്ഷൻ, കണ്ണൻ, വിഷ്ണു, പിടിയാനയായ ദേവി എന്നിവരാണ് പങ്കെടുത്തത്. മത്സര വിജയിയായ ഗോകുലിന് ഉത്സവം കഴിയുന്നത് വരെ ക്ഷേത്രത്തിനകത്താണ് വിശ്രമം. ഭക്തരും ആനപ്രേമികളുമടക്കം നിരവധി പേരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനായെത്തിയത്. തുടർന്ന് രാത്രിയിൽ പത്തുനാൾ നീളുന്ന ഗുരുവായൂർ ഉത്സവത്തിന് കൊടിയേറി. 

Eng­lish Summary;Guruvayur Ele­phant Race: Kom­pan Gokul I
You may also like this video

Exit mobile version