Site icon Janayugom Online

ഗ്യാന്‍വാപി: സര്‍വേ തുടരാം

ഗ്യാന്‍വാപി മസ്ജിദിലെ സര്‍വേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതി തളളി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച ഹൈക്കോടതി പുരാവസ്തു വകുപ്പിന് സര്‍വേ തുടരാമെന്നും നിര്‍ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തടസഹര്‍ജിയുമായി ഹിന്ദു വിഭാഗവും സുപ്രീം കോടതിയെ സമീപിച്ചു.
ഹിന്ദു ക്ഷേത്രം തകര്‍ത്താണോ പള്ളി നിര്‍മ്മിച്ചതെന്ന് നിര്‍ണയിക്കാന്‍ സര്‍വേ നടത്തണമെന്ന ആവശ്യവുമായി നാല് സ്ത്രീകളാണ് നേരത്തെ കോടതിയെ സമീപിച്ചത്. ജൂലൈ 21ന് വാരാണസി കോടതി പുരാവസ്തു വകുപ്പിന്റെ സര്‍വേക്ക് ഉത്തരവിട്ടു. ജൂലൈ 24ന് സര്‍വേ തുടങ്ങി. മണിക്കൂറുകൾക്കകം സുപ്രീം കോടതി ഇത് സ്റ്റേ ചെയ്‌തു. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വാദം കേള്‍ക്കലിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിര്‍ദേശം നല്‍കി. അതേസമയം മസ്ജിദിന് 1000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും സര്‍വേയുടെ ഭാഗമായുള്ള കുഴിയെടുക്കല്‍ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചിരുന്നു.
അതേസമയം ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ ഹിന്ദു ചിഹ്നങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഏഴിന് പരിഗണിക്കും.

Eng­lish Sum­ma­ry: Gyan­wapi: Let’s con­tin­ue the survey

You may also like this video

Exit mobile version