Site icon Janayugom Online

ഹബീബി കം To ഖത്തര്‍

ഇനി ലോകം ഖത്തറിലേക്ക് ചുരുങ്ങും. 195 രാജ്യങ്ങളിൽ 32 രാജ്യങ്ങൾ മാത്രം കളിക്കുന്നത് കാണാൻ 12 ലക്ഷം പേരെങ്കിലും ഖത്തറിലെത്തും. ഈ ലോകകപ്പിന്‌ സവിശേഷതകൾ ഏറെ ഉണ്ട്. അറബ്‌ ലോകത്തെ ആദ്യ ലോകകപ്പ്. ഏഷ്യയിൽ രണ്ടാം തവണ വിരുന്നിനെത്തുന്ന വിശ്വ കാൽപ്പന്ത് കളി മാമാങ്കം. ഏറ്റവും ചെറിയ ആതിഥേയ രാജ്യമെന്ന പ്രത്യേകതയുമുണ്ട്‌. 32 ടീമുകൾ അണിനിരക്കുന്ന അവസാനത്തെ ലോകകപ്പ് കൂടിയാണിത്‌. അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്ത ആതിഥേയരാകുന്ന 2026ലെ ലോകകപ്പ്‌ 48 ടീമുകളുടേതാണ്‌. സാധാരണ ജൂൺ, ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് നടക്കാറുള്ളത്. ആ സമയത്ത്‌ ഖത്തറിൽ കടുത്ത ചൂടായതിനാലാണ്‌ തണുപ്പുള്ള നവംബർ, ഡിസംബർ തിരഞ്ഞെടുത്തത്‌. പുരുഷ ലോകകപ്പിൽ ആദ്യമായി വനിതാ റഫറിമാരെത്തുന്നതും സവിശേഷതയാണ്‌.

ലയണൽ മെസിയുടെ അവസാന ലോകകപ്പായിരിക്കും ഖത്തറിലേത്. കഴിഞ്ഞ വർഷം കോപ്പ അമേരിക്ക കിരീടം ചൂടിയതിന് മകുടം ചാർത്തുമാറ് ഖത്തറിൽ ലോക കിരീടമുയർത്തി മെസിക്ക് വീരോചിത യാത്രയപ്പ് നൽകാനാവുമെന്ന് ഓരോ അർജന്റീനാ ആരാധകനും വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു. പക്ഷേ മെസിയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ലോകകപ്പിൽ എളുപ്പത്തിൽ ജയിക്കാവുന്ന ഒരു കളിയോ ഒരു ഗ്രൂപ്പോ ഇല്ല. ഫുട്ബാളിന്റെ അപ്രവചനീയതയാണ് മെസിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. 

1998 ലോകകപ്പിലെ ജേതാക്കളായിരുന്ന ഫ്രാൻസ് 2002 ൽ ആദ്യ റൗണ്ടിലാണ് പുറത്തായത്. സെനഗലായിരുന്നു അന്ന് ഫ്രാൻസിന്റെ ചീട്ട് കീറിയത്. ടൂർണമെന്റിൽ ഒരു ഗോൾ പോലും അടിക്കാൻ കഴിയാതെയാണ് ഫ്രാൻസ് രംഗം വിട്ടതെന്നും ഓർക്കണം. നിലവിൽ ജേതാക്കളായ ഫ്രാൻസ് കിരീടം നിലനിർത്താനാണ് വരുന്നതെങ്കിലും പാത എളുപ്പമല്ല. ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് മോഹങ്ങൾ ഖത്തറിൽ എത്ര വരെ പോകും എന്നതും ആലോചനാ വിഷയമാണ്. ഇംഗ്ലണ്ട് ടീമും വൻ പ്രതീക്ഷകളുമായാണ് അറബ് രാജ്യത്ത് എത്തുന്നത്.

ഡിബ്രുയിനും ഹസാഡും ലുക്കാക്കുവും ഗോളി ക്വർട്ടോയുമചടങ്ങുന്ന ബെൽജിയത്തിന്റെ സുവർണ തലമുറയുടെ അവസാന ലോകകപ്പായിരിക്കുമിത്. കപ്പ് മോഹികളിൽ അവരുമുണ്ട്. നിർഭാഗ്യ ടീമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോളണ്ട്, ഏത് അർധാവസരവും സമർത്ഥമായി ഉപയോഗിക്കാനറിയാവുന്ന ജർമ്മനി…അങ്ങനെ കപ്പ് മോഹികളുടെ പട്ടിക നീളുമ്പോൾ ഖത്തർ ലോകകപ്പ് മത്സരങ്ങൾ കടുത്ത പോരാട്ടത്തിന്റേതാകുമെന്ന് തീർച്ച. എട്ട് സ്റ്റേഡിയങ്ങളിൽ ഏറ്റവും കൂടുതൽ പേരെ 80,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ലുസൈൽ സ്റ്റേഡിയത്തിലാണ് ഡിസംബർ 18 ന് കലാശ പോരാട്ടം.

Eng­lish Summary:fifa world cup 2022 habibi come to qatar
You may also like this video

Exit mobile version