കോൺഗ്രസിന്റെ ജനശ്രീ മിഷൻ വഴിയും പാതിവില തട്ടിപ്പ് നടന്നതായി കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ തട്ടിപ്പാണ് പുറത്തായത്. ജനശ്രീ മിഷൻ കോട്ടൂർ മണ്ഡലം ചെയർമാനും കോൺഗ്രസ് നേതാവുമായ പൂനത്ത് മുഹമ്മദലി കൂട്ടുമാവുള്ളതിലിനെതിരെയാണ് പൊലീസിൽ പരാതിയെത്തിയത്. ഹോണ്ട ആക്ടീവ 125 സ്കൂട്ടർ പകുതി വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയതായാണ് പരാതി. ജനശ്രീ ചെയർമാൻ മുഹമ്മദലി ഇങ്ങനെ 64,000 രൂപ വാങ്ങിയതായും പരാതിയിലുണ്ട്. ഇതിനിടെ പാതിവില തട്ടിപ്പ് സമ്മതിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രംഗത്തെത്തി. നിജേഷ് ചെയർമാനായ ഐഡിസി എന്ന സ്ഥാപനം നൽകാനുള്ള സാധനങ്ങളുടെ കണക്കുവച്ചാണ് വിശദീകരണക്കുറിപ്പ് ഇറക്കിയത്. പാതിവില തട്ടിപ്പിൽപ്പെട്ടവർക്ക് തിരികെ സാധനസാമഗ്രികൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. നിജേഷ് ചെയർമാനായ സ്ഥാപനം തട്ടിപ്പ് നടത്തി എന്നത് വ്യക്തമാക്കുന്നതാണ് വിശദീകരണക്കുറിപ്പ്.
പാതിവിലയിൽ ഗൃഹോപകരണങ്ങൾ, ലാപ്പ്ടോപ്പ്, സ്കൂട്ടറുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നതായും വിശദീകരണകുറിപ്പിൽ വ്യക്തമാണ്. അത് നൽകാൻ സാധിക്കില്ലെന്നും മറ്റുവഴികൾ തേടുകയാണെന്നും വിശദീകരണകുറിപ്പിൽ പറയുന്നുണ്ട്. ഐഡിസിക്കെതിരെ നിയമനടപടി ഉണ്ടായാൽ സാധന സാമഗ്രികള്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്ന പരാമർശവും ഐഡിസിയുടെ പേരിൽ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. താൻ തട്ടിപ്പിന് ഇരയായതാണെന്ന് ചുണ്ടിക്കാട്ടി നിജേഷ് അരവിന്ദ് താമരശ്ശേരി പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. അതിനിടെ പാതിവില സ്കൂട്ടർ തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ പ്രതി ചേർത്തു. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയത്. കേസിലെ ഒന്നാം പ്രതി സായി ഗ്രാമം ഗ്ലോബൽ ഡയറക്ടറായ ആനന്ദകുമാറും രണ്ടാം പ്രതി അനന്തു കൃഷ്ണനുമാണ്. വലമ്പൂർ സ്വദേശി ഡാനിമോന്റെ പരാതിയിലാണ് കേസ്. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ മുദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിൽ ലഭിച്ച പരാതിയിലും പൊലീസ് പ്രാഥമിക അനേഷണം ആരംഭിച്ചിട്ടുണ്ട്.
തട്ടിപ്പ് കേസിൽ പ്രതി അനന്തുകൃഷ്ണനെ എറണാകുളത്ത് വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. നാഷണൽ ജിയോ കോൺഫറൻസിന്റെ പൊന്നുരുന്നിയിലെ ഓഫിസിലും കടവന്ത്രയിലെ സോഷ്യൽ വി വെഞ്ചേഴ്സിന്റെ ഓഫിസിലും തമ്മനത്തും മറൈൻ ഡ്രൈവിലുമുള്ള അനന്തുവിന്റെ ഫ്ലാറ്റുകളിലുമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. ചില ഓഫിസുകളിൽ നിന്ന് തട്ടിപ്പുമായി ബന്ധപ്പെട്ട ഫയലുകളും അന്വേഷണ സംഘം കണ്ടെടുത്തു.
സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ഡയറക്ടർ കെ എൻ ആനന്ദകുമാർ പറഞ്ഞതനുസരിച്ചാണ് ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനുമായി സഹകരിച്ചതെന്നും എ എൻ രാധാകൃഷ്ണന്റെ സൈൻ എന്ന സ്ഥാപനം ഇംപ്ലിമെന്റിങ് ഏജൻസിയായിരുന്നുവെന്നും പ്രതി മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പുകേസിൽ സായ് ട്രസ്റ്റ് ചെയർമാൻ കെ എൻ ആനന്ദകുമാറിനെയും പ്രതി ചേർത്തേക്കും. എൻജിഒ കോൺഫെഡറേഷനിൽ നിന്ന് ആനന്ദകുമാർ രാജിവച്ചത് അനന്തുകൃഷ്ണന്റെ അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചതിന് പിന്നാലെയെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ ഒക്ടോബറിലാണ് അനന്തുകൃഷ്ണന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. അന്വേഷണം തന്നിലേക്ക് എത്തുമെന്ന് ഉറപ്പായതോടെയാണ് ആനന്ദകുമാറിന്റെ രാജി എന്നാണ് നിഗമനം. ഒരേ സംഘടനയിൽപ്പെട്ട അനന്തുകൃഷ്ണനും ആനന്ദകുമാറും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചും അന്വഷണം നടക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ ആണ് ഇരുവരും തമ്മിൽ നടന്നിട്ടുള്ളത്. അനന്തുകൃഷ്ണന്റെ കസ്റ്റഡി കാലവധി ഇന്ന് അവസാനിക്കും. തുടരന്വേഷണങ്ങൾക്കായി അപേക്ഷ നൽകാൻ എറണാകുളം പറവൂർ പൊലീസും കണ്ണൂർ സിറ്റി പൊലീസും തീരുമാനിച്ചിട്ടുണ്ട്. പറവൂരിൽ മാത്രം അഞ്ഞൂറിലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്.