Site icon Janayugom Online

ഹമാസ് പ്രത്യാക്രമണം; അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ ബോംബിട്ടു

ഗാസയില്‍ ഇസ്രയേല്‍-ഹമാസ് നേര്‍ക്കുനേര്‍ യുദ്ധം തുടങ്ങി. ഗാസ സിറ്റി വളഞ്ഞ ഇസ്രയേല്‍ സൈന്യത്തിനെതിരെ ഹമാസിന്റെ സായുധ സേനാ വിഭാഗമായ അല്‍ ക്വാസം ബ്രിഗേഡുകള്‍ പ്രത്യാക്രമണം ആരംഭിച്ചു.
ഇസ്രയേല്‍ സേനയ്ക്ക് മേല്‍ ടാങ്ക് വേധ മിസൈലുകള്‍ വര്‍ഷിച്ചതായി ഹമാസ് അറിയിച്ചു. അതേസമയം വിവിധ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യവും ആക്രമണം ശക്തമാക്കി. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഗാസയില്‍ മാത്രം ഇതുവരെ 8525 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 3542 പേര്‍ കുട്ടികളാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ 130 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ക്വുഡ്ര പറഞ്ഞു. 32 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെ 15 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതായും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന്റെ ‘ആരോ’ ദീര്‍ഘദൂര മിസൈല്‍ വിക്ഷേപണ സംവിധാനം ഉപയോഗിച്ച് ചെങ്കടല്‍ മേഖലയില്‍ നിന്ന് ഗാസയിലേക്ക് മിസൈല്‍ വിക്ഷേപിച്ചതായി ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗരി പറഞ്ഞു. ഗാസ മുനമ്പിന്റെ എല്ലാ ഭാഗങ്ങളിലും വ്യോമാക്രമണം നടത്തിയതായി വക്താവ് ജോനാഥന്‍ കോണ്‍റികസ് പറഞ്ഞു. മുന്നൂറ് ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
ഹമാസ് നേതാവ് സാലെ അല്‍ അരൗരിയുടെ വീടിന് നേരെയും മിസൈല്‍ ആക്രമണം നടത്തി. വീട് പൂര്‍ണമായും തകര്‍ത്തതായി ഇസ്രയേല്‍ സേന പറഞ്ഞു. ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയുടെ ഡെപ്യൂട്ടിയാണ് അരൗരി. 17 വര്‍ഷം ഇസ്രയേല്‍ തടവില‍ായിരുന്നു ഇദ്ദേഹം. വെസ്റ്റ് ബാങ്കിലെ വിവിധ കേന്ദ്രങ്ങളിലും ഇസ്രയേല്‍ ആക്രമണമുണ്ടായി. നിരവധി ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഇല്ലാതാക്കിയതായും സൈന്യം അവകാശപ്പെട്ടു. 

Eng­lish Sum­ma­ry: Hamas coun­ter­at­tacks; Israel bombed the refugee camp

You may also like this video

Exit mobile version