Site iconSite icon Janayugom Online

ഹംപി കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ

ഹംപിയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ ഇസ്രയേലി വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ടബലാത്സംഗം ചെയ്യുകയും ഒപ്പമുണ്ടായിരുന്ന വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ. കൊപ്പൽ ജില്ലയിലെ ഗംഗാവതി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. മല്ലേഷ് (22), സായി (21), ശരണപ്പ (27) എന്നിവരെയാണ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചത്. 2025 മാർച്ചിൽ നടന്ന ഈ ക്രൂരകൃത്യം രാജ്യാന്തര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

2025 മാർച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സനാപൂർ തടാകത്തിന് സമീപം നക്ഷത്ര നിരീക്ഷണം നടത്തുകയായിരുന്ന വിദേശികളടക്കമുള്ള സംഘത്തെ പ്രതികൾ ആക്രമിക്കുകയായിരുന്നു. ഇസ്രയേലി വനിതയെയും ഹോംസ്റ്റേ ഉടമയെയും ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം, ഒപ്പമുണ്ടായിരുന്ന ഒഡിഷ സ്വദേശിയായ ബിബാഷ് നായക്കിനെ പ്രതികൾ തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. സംഘത്തിലുണ്ടായിരുന്ന അമേരിക്കൻ വിനോദസഞ്ചാരിയെയും മഹാരാഷ്ട്ര സ്വദേശിയെയും പ്രതികൾ ക്രൂരമായി മർദ്ദിക്കുകയും കനാലിലേക്ക് എറിയുകയും ചെയ്തിരുന്നു. ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ ഈ കേസിൽ അതിവേഗ വിചാരണ പൂർത്തിയാക്കിയാണ് കോടതി ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 

Exit mobile version