Site iconSite icon Janayugom Online

പീഡന പരാതി; എഫ്ഐആർ റദ്ദാക്കാന്‍ കോടതിയെ സമീപിക്കുമെന്ന് നിവിൻ പോളി

ലൈംഗികാതിക്രമക്കേസിൽ നിയമ നടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ബലാത്സംഗം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ കൂടിക്കാഴ്ച നടത്തി.

പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എ കെ സുനിലും പറഞ്ഞു. യുവതിയുടെ ആരോപണത്തിൽ സത്യമില്ലെന്ന് നിവിൻ പോളിയുമായി ദുബായിൽവച്ച് കൂടിക്കാഴ്ച നടത്തിയ റാഫേലും പറഞ്ഞു. യുവതിയുടെ വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തും. ഇതുവരെ എടുത്ത കേസുകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കൊച്ചിയിൽ യോഗം ചേരും. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് യോഗം. നിവിൻ പോളിക്ക് എതിരായ കേസ് അന്വേഷിക്കുന്നതിലടക്കം തീരുമാനമെടുക്കും.

അതിനിടെ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി പ്രതികരിച്ചു. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമാണെന്ന് അവര്‍ പറഞ്ഞു. നിർമ്മാതാവ് എ കെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി പ്രതികരിച്ചു. ദുബായിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയതാണ്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു. നിർമ്മാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്.

അതേസമയം സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി. രഞ്ജിത്തിന്റെ പാലേരിമാണിക്യം സിനിമയിലഭിനയിക്കാൻ കൊച്ചിയിലെത്തിയ നടിയെ ലൈംഗിക ഉദ്ദേശ്യത്തോടെ രഞ്ജിത്ത് സമീപിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ ജാമ്യം ലഭിക്കാവുന്ന കേസാണിതെന്ന് കോടതി പരാമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും കൂടുതല്‍ വകുപ്പുകള്‍ ഇക്കാര്യത്തില്‍ രഞ്ജിത്തിനെതിരെ ചുമത്തിയിട്ടില്ലെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.

നിവിൻ പോളിക്കെതിരായ പീഡനക്കേസ്; പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു

നടൻ നിവിൻ പോളിക്കെതിരായ പീഡനക്കേസിൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂർത്തിയാക്കിയ ശേഷം നിവിൻ അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. കഴിഞ്ഞ നവംബറില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ നിർദേശപ്രകാരം എറണാകുളം ഊന്നുകല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നിവിന്‍ പോളിക്കെതിരെ കേസെടുത്തത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍.

നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നീക്കം അന്വേഷണസംഘം നടത്തുന്നുണ്ട്. അതേസമയം കേസിൽ മുൻകൂർ ജാമ്യത്തിനായി നിവിന്‍ പോളി കോടതിയെ സമീപിച്ചേക്കും. ശ്രേയ എന്ന സ്ത്രീയാണ് അവസരം വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. ശ്രേയയാണ് കേസിലെ ഒന്നാം പ്രതി. ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് കേസിലെ മറ്റ് മൂന്നും നാലും അഞ്ചും പ്രതികൾ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുള്ള വെളിപ്പെടുത്തലുകളില്‍ എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 11 ആയി.

Exit mobile version