Site icon Janayugom Online

കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡനം; ജീവനക്കാരെ തിരിച്ചെടുത്ത നടപടി പിന്‍വലിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഉത്തരവ് റദ്ദ് ചെയ്യാൻ ഡിഎംഇ പ്രിൻസിപ്പലിന് നിർദേശം നൽകി. ജീവനക്കാർക്കെതിരായ അന്വേഷണം തുടരുമെന്നും പ്രിൻസിപ്പൽ ഡോക്ടർ മല്ലിക ഗോപിനാഥ് പറഞ്ഞു.

തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി കൊടുക്കാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി പിന്‍വലിച്ചത്. പീഡനത്തിനിരായ യുവതിയെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചുവെന്ന കേസിലായിരുന്നു ജീവനക്കാരെ ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. എന്നാല്‍, ആശുപത്രിയില്‍ ജീവനക്കാരുടെ കുറവാണെന്ന കാരണംപറഞ്ഞ് കഴിഞ്ഞയാഴ്ച ജോലിയില്‍ തിരിച്ചെടുക്കുകയും ചെയ്തു. ഇത് വിവാദമായതോടെയാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 18‑ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ ആശുപത്രി അറ്റന്‍ഡര്‍ വടകര മയ്യന്നൂര്‍ സ്വദേശിയായ ശശീന്ദ്രനാണ് ലൈംഗികമായി പീഡിപ്പിച്ചത്.

Eng­lish Sum­ma­ry: molesta­tion case in Kozhikode Med­ical College
You may also like this video

Exit mobile version