Site iconSite icon Janayugom Online

കണിവെള്ളരിയുടെ വിളവെടുപ്പു തുടങ്ങി

വിഷുവിന് ദിവസങ്ങൾ ബാക്കി നിൽക്കെ കഞ്ഞിക്കുഴിയിലെ കർഷകർ കണിവെള്ളരിയുടെ വിളവെടുപ്പു തുടങ്ങി. കഞ്ഞിക്കുഴി പഞ്ചായത്തിൽ മൂന്നര ഏക്കർ സ്ഥലത്ത് കണി വെള്ളരി കൃഷി ചെയ്ത സുനിലിന്റെ കൃഷിയിടത്തിലെ വിളവെടുപ്പ് ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയനും കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനും ചേർന്ന് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, പഞ്ചായത്തംഗങ്ങളായ മിനി പവിത്രൻ, എസ് ജോഷിമോൻ, കർമ്മസേന കൺവീനർ ജി ഉദയപ്പൻ വാർഡ് വികസന സമിതിയംഗങ്ങളായ വി കെ പ്രസാദ്, മുരളീകൃഷ്ണൻ, കർഷകൻ സുനിൽ,റോഷ്നി സുനിൽ എന്നിവർ പങ്കെടുത്തു. പതിനായിരം കിലോ കണിവെള്ളരിയാണ് സുനിൽ ഇത്തവണ കൃഷിയിറക്കിയത്. ഒരു ചുവട്ടിൽ നിന്ന് മൂന്ന് കിലോഗ്രാമോളം കണിവെള്ളരിയാണ് സുനിലിന് ലഭിച്ചത്. മൂവായിരം കിലോ വെള്ളരി ബാംഗ്ലൂർ മലയാളികൾക്കായി ഇന്ന് കയറ്റി അയച്ചു. 

വരുംദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്ത നിരവധി സംഘടനകൾക്കും സ്വാശ്രയ സ്ഥാനങ്ങൾക്കും കണിവെള്ളരി നൽകുന്നുണ്ട്. പ്രാദേശിക മാർക്കറ്റിലും നേരിട്ടും വെള്ളരി വിൽപ്പന നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സുനിൽ. കഞ്ഞിക്കുഴി കർമ്മസേന കൺവീനർ ജി ഉദയപ്പൻ പൊന്നിട്ടുശ്ശേരി പാട ശേഖരത്തിൽ നടത്തിയഒന്നര ഏക്കർ പാടശേഖരത്തിലെ കണിവെള്ളരിയും ശ്രീകുമാർ ഉണ്ണിത്താൻ വിളവെടുത്തു. കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്റർ തയ്യാറാക്കുന്ന വിഷുക്കണി കിറ്റിനായാണ് വെള്ളരി നൽകുന്നത്. 349 രൂപനിരക്കിൽ മുൻകൂർ ബുക്കു ചെയ്തവർക്ക് വിഷരഹിത പച്ചക്കറികളുടെ വിഷുക്കണി കിറ്റും ഇത്തവണ കഞ്ഞിക്കുഴിയിൽ നിന്ന് നൽകുന്നുണ്ട്.

Exit mobile version