Site icon Janayugom Online

ട്രെയിനിലെ വിദ്വേഷ കൊലപാതകം; രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

കഴിഞ്ഞ വർഷം ജൂലൈ 31 ന് ജയ്പൂർ‑മുംബൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ മുതിർന്ന സഹപ്രവർത്തകനെയും മൂന്ന് യാത്രക്കാരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആര്‍പിഎഫ്) കോൺസ്റ്റബിൾ ചേതൻ സിങ്‌ ചൗധരി വെടിവച്ചു കൊന്ന സംഭവത്തിൽ രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കോൺസ്റ്റബിൾമാരായ അമയ് ആചാര്യ, നരേന്ദ്ര പർമർ എന്നിവരെയാണ് ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി സർവീസിൽ നിന്ന് നീക്കിയത്.

യാത്രക്കാർക്ക് സുരക്ഷയും സംരക്ഷണവും നൽകേണ്ടത് ഡ്യൂട്ടിയിലുള്ള കോൺസ്റ്റബിൾമാരുടെ ഉത്തരവാദിത്തമായിരുന്നു. അവർ അത് ചെയ്യുന്നതിൽ പരാജയപ്പെട്ടു. ആരോപണവിധേയരുടെ പ്രവൃത്തി യാത്രക്കാർക്കിടയിൽ ആർപിഎഫിനോടുള്ള വിശ്വാസം ഇല്ലാതാക്കുകയും സേനയിലെ മറ്റ് അംഗങ്ങൾക്കിടയിൽ അച്ചടക്കമില്ലായ്മയെക്കുറിച്ച് തെറ്റായ സന്ദേശം നൽകുകയും ചെയ്യുമെന്നാണ് ഇരുവരെയും പിരിച്ചുവിട്ടുവെന്ന് കാണിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറയുന്നത്. 

ട്രെയിനിലെ ബി 5 കോച്ചിൽ വച്ചാണ് ചേ​ത​ൻ സി​ങ്ങ് തന്റെ മേലുദ്യോഗസ്ഥനായ എഎസ്ഐ ടിക്കാറാം മീണയെ വെടിവച്ചു കൊന്നത്. തുടർന്ന് അടുത്തുള്ള കോച്ചുകളിലെ അസ്ഗർ അബ്ബാസ് ശൈഖ് (48), അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ ഭൻപുർവാല (64), സയ്യിദ് സൈഫുല്ല (40) എന്നീ യാത്രക്കാരെയും കൊലപ്പെടുത്തുകയായിരുന്നു. കേസിലെ പ്രതി ചേതൻ സിങ്‌ ചൗധരി ഇപ്പോൾ അകോള ജയിലിലാണുള്ളത്.

Eng­lish Sum­ma­ry: Hate killing on train; Two RPF offi­cers dismissed

You may also like this video

Exit mobile version