Site icon Janayugom Online

വിദ്വേഷ പ്രസംഗം, വര്‍ഗീയ കലാപം ; 385 കേസുകള്‍ പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞടെുപ്പ് ലക്ഷ്യം വച്ച് കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗവും ഗോസംരക്ഷണവും വര്‍ഗീയ കലാപങ്ങളും ഉള്‍പ്പെടെ 385 ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് ബിജെപി സര്‍ക്കാര്‍. 2019 ജൂലൈ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ പിന്‍വലിക്കാന്‍ പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയ കേസുകളില്‍ 182 എണ്ണം വിദ്വേഷ പ്രസംഗവും വര്‍ഗീയ കലാപങ്ങളും ഗോസംരക്ഷണവും സംബന്ധിച്ചുള്ളതാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നു. രണ്ടായിരത്തോളം പ്രതികള്‍ക്ക് കേസുകള്‍ പിന്‍വലിച്ചതിന്റെ ഗുണം ലഭിക്കും. ഏഴ് പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചാണ് ഇത്രയും ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കിയ മറുപടിയില്‍ പറയുന്നു.

വര്‍ഗീയ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കിയതിലൂടെ മൈസൂരുവിലെ ബിജെപി എംപി പ്രതാപ് സിംഹ, ബിജെപി എംഎൽഎ രേണുകാചാര്യ തുടങ്ങിയവര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. 2020 ഫെബ്രുവരി 11ലെ ആദ്യ ഉത്തരവിൽ കർഷക സമരത്തിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിച്ചു. എന്നാല്‍ മറ്റ് ആറ് ഉത്തരവുകളിലും പകുതി കേസുകളെങ്കിലും വർഗീയ സംഭവങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാമുദായിക ബന്ധമുള്ള 182 കേസുകളില്‍ ഭൂരിഭാഗവും 2013 നും 2018 നും ഇടയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണകാലത്ത് ഫയല്‍ ചെയ്തതാണ്. 2013 നും 2018 നും ഇടയില്‍ അന്നത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 1,600 ഓളം എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടെ 176 കേസുകള്‍ റദ്ദാക്കിയിരുന്നു.

നിരോധനാജ്ഞ ലംഘിച്ചതിന് ഫയല്‍ ചെയ്ത കേസുകളാണ് ഒഴിവാക്കിയിരുന്നത്. എസ്ഡിപിഐക്കാര്‍ക്കു പുറമെ, ഇപ്പോള്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രതികളായിരുന്നു. ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയ 182 കുറ്റകൃത്യങ്ങളില്‍ 45 എണ്ണവും 2017 ഡിസംബറില്‍ ഉത്തര കന്നഡ പ്രദേശത്ത് ഹിന്ദു യുവാവായ പരേഷ് മേസ്തയുടെ മരണത്തെ തുടര്‍ന്ന് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇതൊരു അപകട മരണമാണെന്ന് സിബിഐ ഒടുവില്‍ കണ്ടെത്തിയിരുന്നു. മേസ്തയുടെ മരണത്തിനു ശേഷമുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് 66 പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കാനുള്ള പ്രോസിക്യൂഷന്‍ നിര്‍ദേശം ഉത്തര കന്നഡയിലെ സിര്‍സിയിലുള്ള സിവില്‍ ജഡ്ജിയും മജിസ്‌ട്രേറ്റും തള്ളിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Hate speech, com­mu­nal vio­lence cas­es among 385 dropped by BJP govt in Karnataka
You may also like this video

Exit mobile version