മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പ്രതിയായ പി സി ജോർജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു ജോര്‍ജിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനായി പൊലീസ് അപേക്ഷ സമർപ്പിച്ചു. 30ന് പരിഗണിക്കും. പൊലീസിനെക്കുറിച്ച് തനിക്ക് യാതൊരു പരാതിയും ഇല്ലെന്ന് മജിസ്ട്രേട്ട് എ അനീസയെ ജോര്‍ജ് അറിയിച്ചു.
പൂജപ്പുര ജില്ലാ ജയിലില്‍ എത്തിച്ച ജോര്‍ജിനെ സുരക്ഷയും ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് വൈകുന്നേരത്തോടെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
അതേസമയം വിദ്വേഷ പ്രസംഗ കേസിൽ ഇടക്കാലജാമ്യം തേടിയുള്ള ജോർജിന്റെ അപേക്ഷ ഹൈക്കോടതി ഇന്നത്തേക്ക് മാറ്റി.
പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണമെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇന്നുച്ചയ്ക്ക് 1.45ന് കേസ് പരിഗണിക്കും. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
English summary;Hate speech: PC George remanded in custody for 14 days