Site icon Janayugom Online

ഹവായ് കാട്ടുതീ: മരണസംഖ്യ കുതിക്കുന്നു നൂറുകണക്കിന് ആളുകളെ കാണാനില്ല

അമേരിക്കയില്‍ കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം നൂറിനോടടുക്കുന്നു. ഇന്നലെവരെ 96 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. നൂറ് കണക്കിന് ആളുകളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരം.
ഹവായ് കാട്ടൂതീയില്‍ ലഹൈന നഗരം പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. അഗ്നിശമനാംഗങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍പേര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ഹവായ് ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ മാധ്യമങ്ങളെ അറിയിച്ചു. 1918ന് ശേഷം ഏറ്റവും കൂടുതല്‍ ആള്‍നാശവും മറ്റ് നാശനഷ്ടങ്ങളുമുണ്ടായ കാട്ടുതീയാണിത്. നാഷണല്‍ ഫയര്‍ പ്രൊട്ടക്ഷന്‍ അസോസിയേഷന്റെ കണക്കനുസരിച്ച് മിന്നെസോട്ടയിലും വിസ്കോന്‍സിനിലുമുണ്ടായ കാട്ടുതീയില്‍ 453 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 1871ലുണ്ടായ പെഷ്ടിഗോ കാട്ടുതീയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്,1152.
കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നതോടെ ഇത്തരത്തിലുള്ള കാട്ടുതീകള്‍ പതിവാകുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പ്. ലഹൈന പ്രവിശ്യതന്നെ ഇത്തരത്തിലുള്ള ദുരന്തത്തിനാണ് സാക്ഷിയായിരിക്കുന്നത്. 2018ല്‍ കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ 86 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

Eng­lish summary;Hawaii wild­fires: Death toll climbs, hun­dreds missing

you may also like this video;

Exit mobile version