Site icon Janayugom Online

ഹവായ് കാട്ടുതീ: മരണം 80 ആയി

ഹവായ് ദ്വീപിലുണ്ടായ കാട്ടുതീയില്‍ മരണസംഖ്യ ഉയരുന്നു. 80 പേര്‍ മരിച്ചതായാണ് അധികൃതരുടെ സ്ഥിരീകരണം. എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മൗയി കൗണ്ടി മേയർ റിച്ചാർഡ് ബിസെൻ വ്യക്തമാക്കി. തീപിടിത്തത്തിന് പിന്നാലെ ഏകദേശം 1,418 പേ­രെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. മൗയിയിലും ബിഗ് ഐലൻഡിലും നിലവിൽ തീ പടരുന്നുണ്ടെങ്കിലും ലഹൈനയിൽ 85 ശതമാനം നിയന്ത്രണവിധേയമായതായി അധികൃതർ അറിയിച്ചു. 

അരിസോണയില്‍ നിന്നും നെ­വാഡയിൽ നിന്നും കൂടുതൽ തിരച്ചിൽ സംഘങ്ങളെ ദ്വീപിൽ വിന്യസിച്ചിട്ടുണ്ട്. തീപിടിത്തത്തിൽ 1,000 കെട്ടിടങ്ങൾ കത്തി നശിക്കുകയും ആയിരക്കണക്കിന് ആ­ളുകൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തതായാണ് വിവരം. വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് ഹവായിയുടെ അറ്റോർണി ജനറൽ വ്യക്തമാക്കി. മൗയി, ഹവായ് ദ്വീപുകളിൽ കാട്ടുതീ പടർന്നപ്പോഴും അതിന് ശേഷവും അധികൃതർ കൈക്കൊണ്ട നിർണായകമായ തീരുമാനങ്ങൾ, സ്റ്റാൻഡി­­ങ് പോളിസികൾ തുടങ്ങിയ­വ സമഗ്രമായ അവലോകനം ന­­ട­ത്തുമെന്നും അറ്റോർണി ജനറലിന്റെ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

നഗരത്തിലെ പല പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളും പൂർണമായും നശിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നിലവിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഹവായ് ഗവർണർ ജോഷ് ഗ്രീൻ പറഞ്ഞു. ദ്വീപിന്റെ പുനർ നിർമ്മാണത്തിന് നിരവധി വർഷങ്ങളും വലിയ ചെലവും വേണ്ടി വരുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന സംവിധാനത്തിൽ മാലിന്യവും രാസവസ്തുക്കളും കലർന്നിരിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളം ഉപയോഗിക്കരുതെന്ന് മൗയി കൗണ്ടി അധികൃതർ മുന്നറിയിപ്പ് നൽകി. തിളപ്പിച്ചാലും വെള്ളം ഉപയോഗപ്രദമാകില്ല. മൗയിയുടെ പടിഞ്ഞാറ് ഭാഗത്തുനിന്ന് ആളുകൾക്ക് പുറത്തിറങ്ങുന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്ന് മൗയി കൗണ്ടി പൊലീസ് അറിയിച്ചു. 

Eng­lish Sum­ma­ry: Hawaii wild­fires: Death toll ris­es to 80

You may also like this video

Exit mobile version