Site icon Janayugom Online

പശ്ചിമ ബംഗാളില്‍ 36000 അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

പശ്ചിമ ബംഗാളില്‍ 36,000 പ്രൈമറി അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി കല്‍ക്കട്ട ഹൈക്കോടതി. അഴിമതി നടന്നുവെന്ന് കണ്ടെത്തിയാണ് കോടതിയുടെ ഇടപെടല്‍. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളാണ് റദ്ദാക്കിയത്. അഴിമതിയുടെ ഈ വ്യാപ്തി മുന്‍പൊരിക്കലും ബംഗാളില്‍ കണ്ടിട്ടില്ലെന്നായിരുന്നു വിധി പറഞ്ഞ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ നിരീക്ഷണം. 2016ല്‍ നിയമനം നടക്കുന്ന സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മതിയായ പരിശീലനം ലഭിച്ചിരുന്നില്ലെന്നും നിയമന നടപടിക്രമങ്ങള്‍ വ്യക്തമായി പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2016ലെ നിയമന പ്രക്രിയയില്‍ പങ്കെടുത്തവര്‍ക്കായി മൂന്നു മാസത്തിനുള്ളില്‍ പുനര്‍ നിയമനപ്രക്രിയ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു. ഈ കാലഘട്ടത്തില്‍ പരിശീലന യോഗ്യതയുള്ളവരെ എല്ലാം ഇതില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ പുതുതായി ആരെയും പ്രക്രിയയില്‍ ഉള്‍പ്പെടുത്തരുത്. ഉദ്യോഗാര്‍ത്ഥികള്‍ക്കോ അഭിമുഖം നടത്തിയവര്‍ക്കോ അഭിരുചി പരീക്ഷയുടെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും 17 പേജുള്ള ഉത്തരവില്‍ പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിജിത് ബാനര്‍ജിക്കെതിരായ കേസില്‍ നിന്നും സുപ്രീം കോടതി ഒഴിവാക്കിയ ജഡ്ജിയാണ് അഭിജിത് ഗംഗോപാധ്യായ. തുടര്‍ന്ന് സുപ്രീം കോടതി സെക്രട്ടറി ജനറലിനോട് ഫയല്‍ വിളിച്ചുവരുത്തിയ ജസ്റ്റിസ് ഗംഗോപാധ്യായയുടെ നടപടി ഏറെ വിവാദമായിരുന്നു. 2016ലെ പ്രൈമറി അധ്യാപക നിയമനത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് പ്രസിഡന്റ് മണിക് ഭട്ടാചാര്യയും മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയും അറസ്റ്റിലായി. നിയമനത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി 140 പരാതികളാണ് ലഭിച്ചത്. 42,500 പേര്‍ പരീക്ഷ എഴുതിയതില്‍ 6,500 പേര്‍ക്ക് മാത്രമേ ശരിയായ പരിശീലനം ലഭിച്ചിരുന്നുള്ളുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Summary;HC can­cels 36000 teacher appoint­ments in West Bengal
You may also like this video

Exit mobile version