Site iconSite icon Janayugom Online

കുരങ്ങിനെ കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു; 11 വയസ്സുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 30 വർഷം കഠിനതടവും പിഴയും

പതിനൊന്ന് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് ജില്ലയിലെ വലിയപറമ്പ് ഇടയിലക്കാട് സ്വദേശി നന്ദനെയാണ് (53) ഹോസ്ദുർഗ് പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം.

2024 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് ഉച്ചയ്ക്ക് 1.15ഓടെ ‘കുരങ്ങിനെ കാണിച്ചുതരാം’ എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതി സ്വന്തം സ്കൂട്ടറിൽ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് അവിടെ വെച്ച് കുട്ടിയെ ഗൗരവമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

ഹോസ്ദുർഗ് പോക്സോ കോടതി ജഡ്ജി പി എം സുരേഷാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ സി ഐ മനുരാജാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരൻ ഹാജരായി.

Exit mobile version