വീയപുരത്ത് മരം വെട്ടുന്നതിനിടയിൽ മിന്നലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാര്‍ (40) ആണ് മരിച്ചത്. ഇതോടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം രണ്ടായി. മഹേഷ് കുമാറും ഒപ്പമുണ്ടായിരുന്ന തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാനും (47) മിന്നലേറ്റ് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു തമ്പാൻ മരിച്ചിരുന്നു. ശനിയാഴ്ച രാവിലെ 11ന് വീയപുരം കാരിച്ചാൽ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മരങ്ങളുടെ കൊമ്പു മുറിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.
അപ്രതീക്ഷിതമായി മഴയുണ്ടാവുകയും തുടർന്ന് ശക്തമായ മിന്നലിൽ രണ്ടുപേരും മരത്തിൽ നിന്നു തെറിച്ചു താഴെവീണു. മരത്തിന്റെ മുകളില്‍ നിന്നും മതിലില്‍വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ മഹേഷ് കുമാർ പരുമലയിലെ സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. പിതാവ്: മോഹനൻ, മാതാവ് : ഇന്ദിര, ഭാര്യ: ഗീതു. മക്കൾ മിഥിലേഷ്, മയൂഖ.

