Site iconSite icon Janayugom Online

അന്താരാഷ്ട്ര അവയവ മാഫിയ സംഘത്തിലെ പ്രധാനി പിടിയിൽ

arrestarrest

അന്താരാഷ്ട്ര അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി നെടുമ്പാശേരിയിൽ അറസ്റ്റിൽ. മലയാളികളെ ഇറാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ എത്തിച്ച് അവയവങ്ങൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ തൃശൂർ സ്വദേശി സബിത്ത് നാസറിനെയാണ് പൊലീസ് പിടികൂടിയത്. അവയവ ശസ്ത്രക്രിയയ്ക്കായി ആളെ കൊണ്ടുപോയി മടങ്ങിയെത്തിയപ്പോഴാണ് സബിത്ത് അറസ്റ്റിലായത്. കേന്ദ്ര ഇന്റലിജൻസിന്റെ നിര്‍ദേശത്തെ തുടർന്നാണ് ഇയാളെ പിടികൂടിയത്. 2019 മുതൽ അവയവ മാഫിയയുടെ പ്രധാന കണ്ണിയായി പ്രവർത്തിക്കുകയായിരുന്നു പ്രതി. 

മലയാളികളെ വിദേശത്ത് കൊണ്ടുപോയി ശസ്ത്രക്രിയ നടത്തി കുറഞ്ഞ വിലയ്ക്ക് അവയവം സ്വന്തമാക്കുകയും ഉയർന്ന വിലയ്ക്ക് മറിച്ചു വിൽക്കുകയുമാണ് സംഘം ചെയ്തിരുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയാണ്‌ ഇവർ ചൂഷണം ചെയ്തിരുന്നത്‌. ശസ്ത്രക്രിയയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിക്കുകയും ചെയ്യും. വലിയ തുക നല്‍കാമെന്നാണ് വ്യാമോഹിപ്പിച്ച് അവയവം കവര്‍ന്ന ശേഷം തുച്ഛമായ പണം നല്‍കി തിരികെ എത്തിക്കുകയാണ് ചെയ്തിരുന്നത്. 

പ്രതിയുടെ ഫോണില്‍ നിന്ന് അവയവക്കടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. സബിത്തിന്റെയും സഹയാത്രികരുടെയും മടക്കയാത്ര കേന്ദ്ര ഇന്റലിജൻസ് നിരീക്ഷിച്ച്‌ വരികയായിരുന്നു. കൃത്യമായ വിവരങ്ങൾ ലഭിച്ചതോടെ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. സബിത്ത് നാസറിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആലുവ റൂറല്‍ എസ്‌പി പറഞ്ഞു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം പാലക്കാട്ടേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

Eng­lish Summary:Head of inter­na­tion­al organ mafia arrested
You may also like this video

Exit mobile version