Site icon Janayugom Online

സങ്കീർണതകൾ ഒഴിവാക്കാന്‍ അവബോധം പ്രധാനമെന്ന് ആരോഗ്യമന്ത്രി

വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാനുള്ള അവബോധം പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാൽ ആരംഭത്തിൽതന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒആർഎസ് എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒആർഎസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒആർഎസ്, സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. 

വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി അറിയിച്ചു. നാളെ മുതൽ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം നടത്തും. പക്ഷാചരണത്തിന്റെ ഭാഗമായി ആശാ പ്രവർത്തകർ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളിൽ ഒആർഎസ് എത്തിക്കുകയും അമ്മമാർക്ക് ബോധവത്ക്കരണം നൽകുകയും ചെയ്യും. കൂടാതെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ നാല് മുതൽ എട്ട് പേരടങ്ങുന്ന ഗ്രൂപ്പുകളെ ഒആർഎസ് ലായനി തയ്യാറാക്കാൻ പരിശീലിപ്പിക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒആർഎസ്, സിങ്ക് കോർണറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തും. 

Eng­lish Summary:Health Min­is­ter said aware­ness is impor­tant to avoid complications
You may also like this video

Exit mobile version