Site icon Janayugom Online

മനോരമ നൽകിയ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും അവാസ്തവവുമാണെന്ന് ആരോഗ്യമന്ത്രി

‘മരുന്നിനില്ല മരുന്ന്’ എന്ന് തലക്കെട്ടിൽ മനോരമ നൽകിയ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതും അവാസ്തവവുമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം ജനറൽ ആശുപത്രി ഈ സാമ്പത്തിക വർഷം, മാർച്ച് വരെ ആശുപത്രി ആവശ്യപ്പെട്ട മുഴുവൻ മരുന്നും സർക്കാർ കൊടുത്തു കഴിഞ്ഞതാണ്. 100 ശതമാനം വിതരണം ചെയ്തു കഴിഞ്ഞു. 20 ശതമാനം മരുന്ന് അധികം നൽകുന്നെന്നിരിക്കെയാണ് ഈ വാർത്ത കൊടുക്കുന്നത്. മനോരമ തന്നെ പറയുന്നു ആ കുറിപ്പടിയിലെ ഒമ്പത് മരുന്നിൽ ഏഴ് മരുന്നും കിട്ടിയെന്ന്. എന്താണ് സ്ഥിതി എന്ന് തിരക്കാതെ ‘മരുന്നിനില്ല മരുന്ന്’ എന്ന് പൊതുവായി വരുത്തി തീര്‍ക്കാനുള്ള ശ്രമം തീർത്തും നിർഭാഗ്യകരമാമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം കണ്ട ഉടനെ ആരോഗ്യ വകുപ്പ് ഡയറക്ടർ, കെഎംഎസ് സിഎൽ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ളവരോട് വിവരം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഒരു സാമ്പത്തിക വർഷത്തേക്ക് ആശുപത്രി ആവശ്യപ്പെട്ട മരുന്നുകൾക്ക് ഉപരിയായി ആ ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണം കൂടിയാൽ ആ മരുന്നുകൾ നേരത്തെ തന്നെ തീർന്ന് പോയേക്കാം. അപ്പോഴും 25 ശതമാനം കൂടുതൽ നൽകണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. എന്നാൽ മരുന്നുകൾ 30 ശതമാനം തീരുന്നതിന് മുമ്പ് അറിയിക്കണമെന്ന നിർദേശവും കൊടുത്തിട്ടുണ്ട്.
സർക്കാരിന്റെ എസൻഷ്യൽ ഡ്രഗ് ലിസ്റ്റിൽ പെടാത്ത മരുന്നുകൾ ഡോക്ടർമാർ കുറിച്ചാൽ അത് ഫാർമസിയിൽ ഉണ്ടാകില്ല. അതിനാണ് ജനറിക് മെഡിസിൻ (മരുന്നുകളുടെ രാസനാമം) കുറിക്കണമെന്ന് മാനദണ്ഡം ഉള്ളത്. ഇത് പാലിക്കപ്പെടാത്തതും ആന്റിബയോട്ടിക്ക് അനാവശ്യമായി കുറിക്കുന്നതും ഒക്കെ പരിശോധിക്കാൻ ഇപ്പോൾ പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് മാസത്തിലൊരിക്കൽ കർശനമായി നടത്തണമെന്ന് തീരുമാനിച്ച് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മരുന്ന് ഉണ്ടായിട്ടും ഒരു സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിൽ ഇത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary;Health Min­is­ter said that the news giv­en by Manora­ma is mis­lead­ing and untrue
You may also like this video

Exit mobile version