Site icon Janayugom Online

ഉഷ്ണതരംഗം: തെരഞ്ഞെടുപ്പ് ജോലിക്കിടെ യുപിയില്‍ 33 ഉദ്യോഗസ്ഥര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ഉഷ്ണതരംഗത്തെത്തുടര്‍ന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തില്‍ 33 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചു.
ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) നവ്ദീപ് റിന്‍വയാണ് ഇന്ന് കണക്കുകള്‍ പുറത്തുവിട്ടത്. ഹോം ഗാര്‍ഡുകള്‍, ശുചീകരണ തൊഴിലാളികള്‍, മറ്റ് വോട്ടെടുപ്പ് ജീവനക്കാര്‍ എന്നിവരാണ് കടുത്ത ചൂടിനെത്തുടര്‍ന്ന് മരിച്ചത്. ഒരു വോട്ടറും കുഴഞ്ഞുവീണ് മരിച്ചതായി റിന്‍വ അറിയിച്ചു. 

അതേസമയം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് തേടി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് കൂളറുകളും മറ്റ് സൗകര്യങ്ങളും നല്‍കിയിരുന്നെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. 

ബിഹാറിലും 20 ലധികം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ഉഷ്ണതരംഗത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉഷ്ണതരംഗം കടുത്ത വെല്ലുവിളിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കാലാവസ്ഥാ കേന്ദ്രം തുടക്കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് അനുസരിച്ച് നടപടി സ്വീകരിക്കാത്തതാണ് ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഉത്തരേന്ത്യയിൽ ചൂടിന് നേരിയ ശമനമുണ്ട്. വരുന്ന രണ്ട് ദിവസങ്ങളിലും ചൂടിന് നേരിയ ശമനം ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 

Eng­lish Summary:Heat wave: 33 offi­cials died in UP dur­ing elec­tion work
You may also like this video

Exit mobile version