Site iconSite icon Janayugom Online

പേമാരിയിലുലഞ്ഞ് ഹോങ്കോങ്; നൂറിലധികം പേർ ആശുപത്രിയില്‍, വൻ നാശ നഷ്ടം

ഹോങ്കോങ്ങിലും തെക്കന്‍ ചൈനീസ് നഗരങ്ങളിലും വ്യാപകമഴയില്‍ വന്‍ നാശനഷ്ടം. 140 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണെന്നാണ് കാലാവസ്ഥാ മന്ത്രാലയം അറിയിച്ചത്. നൂറിലധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ തെരുവുകളും സബ്‍വേ സ്റ്റേഷനുകളുമടക്കം ഭൂരിഭാഗം സ്ഥലങ്ങളും വെള്ളത്തിനടിയിലായെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

പേമാരിയില്‍ റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും നിലച്ചിരിക്കുകയാണ്. കടകളിലും വെള്ളംകയറി. ഹോങ്കോങിനെ കൗലൂണ്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ ക്രോസ് ഹാര്‍ബര്‍ ടണല്‍വെള്ളത്തിനടിയിലായി. പേമാരി ഹോങ്കോങിലെ പര്‍വതപ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും കാരണമായിട്ടുണ്ട്. ദക്ഷിണ ചൈനയിലും കനത്ത മഴയാണ് തുടരുന്നത്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയില്‍ നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദക്ഷിണ ചൈനയില്‍ ഏതാണ്ട് പത്ത് ദശലക്ഷത്തിലധികം പേരും തീരപ്രദേശങ്ങളിലാണ് കഴിയുന്നത്. ചൈനയിലെ ഷെന്‍സന്‍ നഗരത്തിലെ ഡാമുകള്‍ തുറന്നുവിടുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡാം തുറക്കുന്നത് പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് ഹോങ്കോങിലെ സുരക്ഷാ സേനയുടെ മേധാവി ച്രിസ് ടാങ് വ്യക്തമാക്കിയത്.

സോള, ഹൈകുയി എന്നീ രണ്ട് ചുഴലിക്കാറ്റുകള്‍ തെക്കന്‍ ചൈനയില്‍ തുടര്‍ച്ചയായി ആഞ്ഞടിച്ച് ഒരാഴ്ച പിന്നിടുമ്പോഴാണ് ശക്തമായ പേമാരിയുമെത്തുന്നത്. കാലാവസ്ഥാ വ്യതിയാനം ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ തീവ്രത വര്‍ധിപ്പിച്ചിരിക്കുന്നു. ഇതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും വലിയ നാശനഷ്ടങ്ങള്‍ക്കും കാരണമായത്.

Eng­lish sum­ma­ry; heavy rain in hongkong

you may also like this video;

Exit mobile version