Site icon Janayugom Online

കോഴിക്കോട് കനത്ത മഴ; പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി

ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ. കോടഞ്ചേരി പതങ്കയത്ത് ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി. പുഴയിൽ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് നാലു മണിയോടെയാണഅ സംഭവം. വിനോദ സഞ്ചാരത്തിനെത്തിയ താനൂർ സ്വദേശികളായ രണ്ടു പേരാണ് ഇരുവഞ്ഞിപ്പുഴയിലെ നാരങ്ങത്തോട് പതങ്കയം ഭാഗത്ത് പുഴയുടെ മധ്യത്തിൽ കുടുങ്ങിയത്. വടം കെട്ടിയാണ് ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തിയത്. കയറിട്ടുകൊടുത്ത് ഇവരെ സാഹസികമായി കരക്കെത്തിക്കുകയായിരുന്നു.

തിരുവമ്പാടി പുന്നക്കൽ വഴിക്കടവിൽ താത്ക്കാലിക പാലം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പുന്നക്കൽ റോഡിൽ വഴിക്കടവ് പാലം നിർമാണം നടക്കുന്നതിനാൽ പൊയിലിങ്ങാ പുഴ കടക്കുവാൻ നിർമിച്ച താത്ക്കാലിക നടപ്പാലമാണ് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. ഇന്നലെ മൂന്നു മണിയോടെയായിരുന്നു സംഭവം. മലയോരത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് പൊയിലിങ്ങാ പുഴയിലെ ജലനിരപ്പ് ഉയരുകയും മലവെള്ളപ്പാച്ചിലിൽ എത്തിയ തടിക്കഷ്ണങ്ങളും മറ്റു മാലിന്യങ്ങളും നടപ്പാലത്തിൽ തങ്ങി നിൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഒഴുക്ക് ശക്തമായപ്പോൾ പാലം ഒലിച്ചുപോയത്. പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പുന്നക്കക്കൽ നിന്ന് വഴിക്കടവിൽ എത്തി ഈ നടപ്പാലം കടന്നായിരുന്നു ആളുകൾ ബസ് കയറി തിരുവമ്പാടിക്കും കോഴിക്കോട്ടേക്കുമെല്ലാം പോയിരുന്നത്. താത്ക്കാലിക പാലം ഒലിച്ചുപോയതിനാൽ പാലം കടക്കാൻ മാർഗം ഇല്ലാതായിരിക്കുകയാണ്. പുനക്കൽ ഭാഗത്തുള്ള വാഹനങ്ങൾ കൂടരഞ്ഞി വഴിയും പുല്ലൂരാംപാറ വഴിയും പോകേണ്ട അവസ്ഥയിലാണ്.

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. ചേമഞ്ചേരി കാപ്പാട് ഏരൂർ ഭാഗത്ത് ശക്തമായ ഇടിമിന്നലിൽ ചില വീടുകൾക്ക് കേടുപാട് സംഭവിച്ചു. ശക്തമായ ചുഴലിക്കാറ്റിൽ വേളം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വ്യാപകമായ നഷ്ടങ്ങളുണ്ടായി. തെങ്ങുകൾ കടപുഴകി വീണ് നിരവധി വീടുകൾക്ക് കേടുപറ്റി. വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്. കാവിലുംപാറ പഞ്ചായത്തിൽ മരം വീണ് മൂന്ന് വീടുകൾ പൂർണമായും അഞ്ച് വീടുകൾ ഭാഗികമായും തകർന്നു.

Eng­lish Summary;Heavy rain in Kozhikode; Locals brave­ly res­cued two peo­ple trapped in the river

You may also like this video

Exit mobile version