Site iconSite icon Janayugom Online

ചെന്നൈയില്‍ കനത്ത മഴ; വെള്ളക്കെട്ട്

തമിഴ്നാട്ടില്‍ ചെന്നൈയിലും തീരദേശ ജില്ലകളിലും കനത്തമഴ തുടരുന്നു. നവംബറില്‍ ചെന്നൈയില്‍ ലഭിച്ചത് 100 സെൻറീമീറ്ററിലധികം മഴയെന്ന് കണക്കുകള്‍. മൺസൂണിൽ സാധാരണഗതിയിൽ 87 സെൻറീമീറ്റർ മാത്രമാണ് നഗരത്തിൽ മഴ ലഭിക്കാറുള്ളത്. നൂറുവര്‍ഷത്തിനിടെ മൂന്നുതവണ മാത്രമാണ് 100 സെന്റിമീറ്ററിലധികം ചെന്നൈയില്‍ മഴ ലഭിച്ചിട്ടുള്ളത്. 

l123 ദുരിതാശ്വാസ ക്യാമ്പുകളിലായി പതിനായിരത്തോളം ആളുകളെയാണ് ചെന്നൈ നഗരത്തിലുടനീളം മാറ്റി പാർപ്പിച്ചിരിക്കുന്നത്. ചെങ്കൽപേട്ട്, കാഞ്ചീപുരം ജില്ലകളിൽ ദേശീയ ദുരന്തനിവാരണ സേനയുടെ യൂണിറ്റുകളെ വിന്യസിച്ചു. മഴ ശക്തമായി പെയ്യുന്നതിനിടെ അണക്കെട്ടിലെ നീരൊഴുക്കും ശക്തമായിട്ടുണ്ട്. ജിഎസ്ടി റോഡും താംബരം ‑ശ്രീപെരുമ്പത്തൂർ റോഡും വെള്ളക്കെട്ടിലായി. കനത്ത മഴയെത്തുടർന്ന് നിരവധി തെരുവുകളും വീണ്ടും വെള്ളത്തിനടിയിലായി. പൂണ്ടി ഉൾപ്പെടെയുള്ള നഗര ജലസംഭരണികളിൽ നിന്ന് 8,500 ക്യുസെക്സ് വെള്ളമാണ് തുറന്നു വിട്ടത്. സേലം ജില്ലയിലെ മേട്ടൂർ അണക്കെട്ടിൽ നിന്ന് 23,600 ക്യുസെക്സ് ജലവും പുറത്തേക്ക് ഒഴുക്കി. 

നവംബർ 27 വരെയുള്ള കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ശനിയാഴ്ച രാത്രി 8.30 വരെ 1,006 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 1918 നവംബറില്‍ 1088 മില്ലീമീറ്ററും 2015 ൽ 1049 മില്ലീമീറ്ററും മഴ ലഭിച്ചിട്ടുണ്ട്. ശ്രീലങ്കൻ തീരത്തെ രൂപംകൊണ്ട ചുഴലിക്കാറ്റാണ് മഴക്ക് കാരണമായത്. ഇന്നു മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. ചെന്നൈയിലെ സ്കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു.
ENGLISH SUMMARY;heavy rains con­tin­ue in Chen­nai and Tamilnadu
YOU MAY ALSO LIKE THIS VIDEO;

Exit mobile version