Site iconSite icon Janayugom Online

ഡല്‍ഹിയില്‍ കനത്തമഴ: 10 മരണം

കനത്ത മഴയില്‍ ഡല്‍ഹിയില്‍ പത്ത് മരണം. നഗരത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരാനും ജനലുകളും വാതിലുകളും അടച്ച് സുരക്ഷിതാകാനും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. നഗരത്തില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 

ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട് പേരും അടക്കം മഴക്കെടുതിയിൽ 10 പേർ മരിച്ചു. ഗാസിപൂരില്‍ അമ്മയും കുഞ്ഞും വെള്ളക്കെട്ടില്‍ വീണ് മരിച്ചു. 22 കാരിയായ തനൂജയും മൂന്ന് വയസ്സുള്ള മകന്‍ പ്രിയാന്‍ഷുമാണ് മുങ്ങിമരിച്ചത്. ഖോഡ കോളനിക്ക് സമീപം റോഡരികില്‍ നിര്‍മാണത്തിലിരുന്ന ഓടയ്ക്ക് സമീപമായിരുന്നു അപകടം. ഗുരുഗ്രാമിൽ കനത്ത മഴയെ തുടർന്ന് ഹൈ ടെൻഷൻ കമ്പിയിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. ഗ്രേറ്റർ നോയിഡയിൽ ദാദ്രി മേഖലയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു.

റോഡുകള്‍ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വടക്കന്‍ ഡല്‍ഹിയിലെ സബ്ജി മണ്ഡി പ്രദേശത്ത് ഒരു വീട് തകര്‍ന്നു, ഒരാള്‍ക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു സ്ത്രീക്ക് പരിക്കേറ്റു. മണ്ടി ഹൗസ്, നിഗം ബോധ് ഘട്ട്, റാം ബാഗ്, കുത്തബ് മിനാര്‍ മെട്രോ സ്റ്റേഷന് മുന്‍ വശം, പ്രസ്‌ക്ലബ് തുടങ്ങിയ റോഡുകള്‍ വെള്ളത്തിനടിയിലായി. പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതത്തെയും ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്പൂരിലേക്കും ലഖ്നൗവിലേക്കും തിരിച്ചുവിട്ടു. 

Eng­lish Sum­ma­ry: Heavy rains in Del­hi: 10 dead
You may also like this video

Exit mobile version