Site icon Janayugom Online

ഗുജറാത്തിൽ കനത്ത മഴ; 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേ‍ർ

ഗുജറാത്തിൽ കനത്ത മഴ തുടരുന്നു. 24 മണിക്കൂറിനിടെ ആറ് പേർ കൂടി മരിച്ചു. ഇതോടെ ജൂൺ ഒന്നിന് ശേഷം മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 68 ആയി.

മുപ്പതിനായിരത്തോളം പേരെ അപകട മേഖലകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവരാണ സേനയുടെ 18 സംഘങ്ങളെ സംസ്ഥാനത്ത് രക്ഷാപ്രവർത്തനത്തിനായി നിയോഗിച്ചു.

ദക്ഷിണ, മധ്യ ഗുജറാത്ത് ജില്ലകൾക്ക് പിന്നാലെ രാജ്കോട്ടിലും കച്ചിലും മഴ ശക്തമായിട്ടുണ്ട്. രാജ്കോട്ടിൽ കനത്ത മഴയിൽ ചുമരിടിഞ്ഞ് വീണ് നാല് കുട്ടികൾക്ക് പരിക്കേറ്റു.

രാജ്കോട്ടിൽ റോഡിലെ വെള്ളക്കെട്ടിൽ മോട്ടോർസൈക്കിൾ വീണ് ഒഴുക്കിൽപ്പെട്ട അമ്പതുകാരൻ മരിച്ചു. ഇയാളുടെ മൃതദേഹം അജി നദിയിൽ നിന്ന് കണ്ടെത്തി. അംബികാ നദിക്കരയിലെ ചെമ്മീൻ കുളത്തിൽ ജോലി ചെയ്യുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

മഹാരാഷ്ട്രയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. മൂന്ന് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർ സംസ്ഥാനത്ത് മരിച്ചു. മുംബൈയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണ് രണ്ടുപേർ മരിച്ചു. പാൽഘറിനടുത്ത് വസായിയിൽ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു.

നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. നാഗ്‍പൂരിൽ കാർ ഒഴുക്കിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായി. ദേശീയ ദുരന്ത നിവാരണ സേനയുടെ 13 സംഘങ്ങളെയും സംസ്ഥാന ധ്രുത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങളെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.

Eng­lish summary;Heavy rains in Gujarat; Six peo­ple died in 24 hours

You may also like this video;

Exit mobile version