Site icon Janayugom Online

ഹെലികോപ്റ്റര്‍ അപകടം; ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ കൊണ്ടുപോയ വാഹനവ്യൂഹം രണ്ട് തവണ അപകടത്തിൽപ്പെട്ടു

ഹെലികോപ്റ്റര്‍ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരുടെ മൃതദേഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം രണ്ടു തവണ അപകടത്തിൽപ്പെട്ടതായി റിപ്പോര്‍ട്ട്. തമിഴ്നാട് പൊലീസിന്റേയും കരസേനയുടേയും അകമ്പടിയോടെ കൂനൂരിൽ നിന്നും സുലൂരുവിലേക്ക് പുറപ്പെട്ട വാഹനവ്യൂഹത്തിലെ ഒരു ആംബുലൻസും പൊലീസുകാ‍ർ സഞ്ചരിച്ച വാനുമാണ് അപകടത്തിൽപ്പെട്ടത്.

ഇറക്കം ഇറങ്ങുന്നതിനിടെ പൊലീസുകാർ സഞ്ചരിച്ച വാഹനമാണ് ആദ്യം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ പത്ത് പൊലീസുകാർക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു ശേഷം വാഹനവ്യൂഹം യാത്ര തുടർന്നെങ്കിലും മേട്ടുപാളയത്ത് വച്ച് ഒരു മൃതദേഹവുമായി പോയ ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതേ തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റിയ ശേഷം വാഹനവ്യൂഹം യാത്ര തുടരുകയായിരുന്നു.

സുലൂരുവിലെ വ്യോമസേനാ താവളത്തിൽ എത്തിച്ച മൃതദേഹങ്ങളിൽ ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിച്ചു. നൂറുകണക്കിനാളുകളാണ് സൈനികർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശത്തും ഒത്തുകൂടിയത്. വ്യോമസേനാ താവളത്തിലെ ഔദ്യോഗിക വിടവാങ്ങൽ ചടങ്ങിന് നാലരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹങ്ങൾ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.

eng­lish sum­ma­ry; Heli­copter crash; The con­voy car­ry­ing the bod­ies of Bipin Rawat and oth­ers was involved in two accidents

you may also like this video;

Exit mobile version